ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായ മറ്റൊരു നിർണായക പോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമ പദ്ധതിയെ (വാക്‌സിൻ ഉൽസവം) കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രിൽ 11 മുതൽ 14 വരെയാണ് വാക്‌സിൻ ഉൽസവം ആചരിക്കുന്നത്.
കോവിഡിന് എതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ നാല് നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. ഒന്ന്, ഓരോ വ്യക്‌തിയും വാക്‌സിനെടുക്കാൻ തയാറാകുമ്പോൾ മറ്റൊരാളെ കൂടി വാക്‌സിൻ സ്വീകരിക്കാൻ സഹായിക്കണം. കോവിഡ് ബാധിച്ച വ്യക്‌തിക്ക് ആവശ്യമായ ചികിൽസ ഉറപ്പ് വരുത്താൻ എല്ലാവരും മുന്നിട്ട് ഇറങ്ങണം എന്നതാണ് രണ്ടാമത്തെ നിർദ്ദേശം. രോഗത്തെ കുറിച്ചും ചികിൽസയെ കുറിച്ചും അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയാറാകണം. ഓരോ വ്യക്‌തിയും മറ്റൊരാളെ സുരക്ഷിതരാക്കണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.
മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ രൂപീകരിക്കുക എന്നതാണ് നാലാമത്തെ നിർദ്ദേശം. ഒരു വ്യക്‌തി കോവിഡ് ബാധിതനായാൽ അവിടെയൊരു മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ രൂപീകരിക്കാൻ അദ്ദേഹത്തിന്റെ കുടുംബവും സമൂഹവും മുന്നിട്ടിറങ്ങണം. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഈ രീതി ഏറെ ഫലപ്രദമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ നാല് കാര്യങ്ങളും എല്ലാവരും ഓർമയിൽ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്‌സിൻ ഉൽസവത്തിന്റെ ദിവസങ്ങൾ വ്യക്‌തിഗതമായും സാമൂഹികമായുമുള്ള കടമകൾ പാലിച്ച് കോവിഡിനെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യം നേടിയെടുക്കണം. ഒറ്റക്കെട്ടായി നാമത് നേടിയെടുക്കുമെന്ന പൂർണ വിശ്വാസം തനിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read: കോവിഡ് വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്‌തി അറിയിച്ച് കേന്ദ്രസർക്കാർ