കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീണ്ടും അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയുടെ വെന്റിലേഷൻ തകർത്താണ് ഇയാൾ പുറത്ത് ചാടിയത്. ഇന്ന് അഞ്ചുമണിയോടെയാണ് ഇയാളെ കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്‌ചക്കിടെ നടന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ സമാന രീതിയിൽ ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു.
ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശിനിയായ ഉമ്മുകുൽസു, നടക്കാവ് സ്വദേശിയായ ഷംസുദ്ദീനുമാണ് ചാടിപ്പോയത്. അന്വേഷണത്തിനിടെ ഉമ്മുകുൽസുവിനെ മലപ്പുറത്ത് നിന്നും ഷംസുദ്ദീനെ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് പിടികൂടിയത്. കുളിമുറിയോട് ചേർന്ന പഴയ ഭിത്തി വെള്ളം ഒഴിച്ച് കുതിർത്ത ശേഷം പ്‌ളേറ്റ് കൊണ്ട് തുരന്നാണ് സ്‌ത്രീ പുറത്തു കടന്നതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, സുരക്ഷാ ജീവനക്കാരുടെ വീഴ്‌ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്‌ട്ര സ്വദേശിയായ യുവതി കൊല്ലപ്പെട്ടിരുന്നു. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. ഇതേ വാർഡിലുള്ള അന്തേവാസിയായ യുവതിയാണ് ഭിത്തി തുരന്ന് പുറത്ത് ചാടിയത്. അന്തേവാസിയുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടിയിരുന്നു. സുരക്ഷാ വീഴ്‌ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിലവിൽ 469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്.
Most Read: ആം ആദ്‌മിക്ക് വിഘടന വാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; അമിത് ഷാ