ഇടുക്കി: സ്‌പിരിറ്റും, മറ്റ് ലഹരി വസ്‌തുക്കളും അതിർത്തി കടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സംയുക്‌ത പരിശോധനക്ക് തയ്യാറെടുത്ത് കേരളവും തമിഴ്‌നാടും. ഓണാഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് അധികൃതരുടെ ശ്രമം. ഇടുക്കി അതിർത്തിയിലുള്ള സമാന്തര പാതകളിലൂടെ സ്‌പിരിറ്റ് കടത്താൻ സാധ്യതയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നിലവിൽ ഇരു സംസ്‌ഥാനങ്ങളും നടപടി സ്വീകരിച്ചത്.
ഇടുക്കിയിലെ അതിർത്തി ചെക്ക്പോസ്‌റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലൂടെ ഓണക്കാലത്ത് വൻ തോതിൽ സ്‌പിരിറ്റും, കഞ്ചാവും കേരളത്തിലേക്ക് കടത്താനിടയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരം. ഈ സാഹചര്യത്തിലാണ് കേരള എക്‌സൈസ് വകുപ്പും, തമിഴ്‌നാട് പോലീസും, വനംവകുപ്പും ചേർന്ന് അതിർത്തികളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
ചെക്ക്പോസ്‌റ്റുകളിലെ സ്‌ഥിരം പരിശോധനക്ക് ഒപ്പം വനാതിർത്തികളിലും, സമാന്തര പാതകളിലും പരിശോധന വ്യാപിപ്പിക്കും. കൂടാതെ വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്‌തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലേക്ക് ലഹരി കടത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്ന ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്ത് ലഹരിക്കടത്ത് സംബന്ധിച്ച ബോധവൽക്കരണം നടത്താനും തമിഴ്‌നാട് പോലീസ് തീരുമാനിച്ചു.
Read also: ശബരിഗിരി വൈദ്യുത പദ്ധതി; സംഭരണികളിൽ വൻ തോതിൽ ജലനിരപ്പ് ഉയരുന്നു