മലപ്പുറം: പെൺവാണിഭ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. എടക്കര കാക്കപ്പരത നെല്ലേങ്ങര അഭിനന്ദ് (37), വയനാട് ചുള്ളിയോട് കിഴക്കേത്തറ പ്രവീൺ (30), മലപ്പുറം വലിയങ്ങാടി ചാത്തൻചിറ ശംസുദ്ദീൻ (38), ഒതുങ്ങുക്കൽ ചെറുകുന്ന് കുന്നക്കാടൻ മുഹമ്മദലി (37) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംസ്‌ഥാനാന്തര പെൺവാണിഭ സംഘത്തിൽ ഉള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ മുഖ്യ പ്രതി ഒളിവിലാണ്.
ഡിവൈഎസ്‌പി സജി കെ ഏബ്രഹാമിന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്‌ടർ ടിഎസ് ബിനു ആണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ജില്ലാ ആശുപത്രിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിലാണ് അഭിനന്ദ്, പ്രവീൺ എന്നിവരെ പോലീസ് പിടികൂടിയത്. തൃശൂർ സ്വദേശിയായ യുവതിയും ഇവർക്കൊപ്പം ക്വാർട്ടേഴ്‌സിൽ ഉണ്ടായിരുന്നു. ശംസുദ്ദീൻ, മുഹമ്മദലി എന്നിവരാണ് നിലമ്പൂരിൽ എത്തിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. തുടർന്ന് മലപ്പുറത്ത് നിന്ന് പോലീസ് ഇരുവരെയും പിടികൂടി.
വാട്‌സ് ആപ്പ് വഴി ഫോട്ടോ അയച്ചുകൊടുത്താണ് ഇവർ ഇടപാടുകാരെ ആകർഷിപ്പിക്കുന്നത്. ഇടപാടുകാരിൽ ഇതര സംസ്‌ഥാനത്തുള്ളവരും ഉണ്ട്. ക്വാർട്ടേഴ്‌സിൽ നിന്ന് ഇടപാട് സംബന്ധിച്ച രേഖകൾ, മൊബൈൽ ഫോണുകൾ, പണം തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്‌ഐ എം അസൈനാർ, പി അനിൽകുമാർ, സുമിത്ര, സി രാജേഷ്, കെ ഷിഫിൻ എന്നിവർണ് പ്രതികളെ പിടികൂടിയത്.
Read Also: അമൃതം പൊടിയിൽ ചത്ത പല്ലി; പത്തുമാസം പ്രായമുള്ള കുഞ്ഞ് ചികിൽസയിൽ