കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ടിലെ അങ്കണവാടിയിൽ നിന്ന് കുട്ടികൾക്കായി വിതരണം ചെയ്‌ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇത് കഴിച്ച പത്തു മാസം പ്രായമായ കുട്ടി വയറുവേദനയെ തുടർന്ന് ചികിൽസയിലാണ്. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒടിക്കുഴി അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്‌ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
ഒടിക്കുഴിയിലെ തൂങ്കുഴി അജിത്ത്-അമൃത ദമ്പതികളുടെ പത്തു മാസം പ്രായമായ മകൻ ആത്‌മിഗിന് കഴിഞ്ഞ മാസം നൽകിയ പൊടിയിലാണ് പല്ലിയുടെ അവശിഷ്‌ടങ്ങൾ കണ്ടത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പാക്കറ്റ് പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കുട്ടി ഇപ്പോൾ ചികിൽസയിലാണ്.
സംയോജിത ശിശു വികസന പദ്ധതിയിൽ എരപ്പാംതോട്ടിലെ കുടുംബശ്രീ സംരംഭത്തിൽ നിർമിച്ചതാണ് അമൃതം പൊടി. സംഭവത്തെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത്, ബാലുശ്ശേരി ഐഡിഡിഎസ് അധികൃതർക്ക് മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നടപടി ആരംഭിച്ചതായി ഐഡിഡിഎസ് ഓഫിസർ അറിയിച്ചിട്ടുണ്ട്.
Read Also: ജില്ലയിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കവിഞ്ഞു; ആശങ്ക