കണ്ണൂർ: കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനവിൽ ആശങ്ക അറിയിച്ച് ജില്ലാ ആരോഗ്യ വിഭാഗം. ജില്ലയിൽ നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞാതായി മെഡിക്കൽ വിഭാഗം അറിയിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ ഒരു ലക്ഷം പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇത് ആശങ്കയ്‌ക്ക് ഇടയാക്കുകയാണെന്നും അധികൃതർ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കും.
മെയ് ആറിനായിരുന്നു ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നത്. ആദ്യ പോസിറ്റീവ് രേഖപ്പെടുത്തിയ 2020 മാർച്ച് ഒമ്പതു മുതൽ 11 മാസത്തിനുള്ളിലാണ് അരലക്ഷം എത്തിയതെങ്കിൽ രണ്ടാമത്തെ അരലക്ഷം കടന്നത് കേവലം രണ്ടര മാസത്തിനുള്ളിലാണ്. അതിനിടെ, യുകെ വകഭേദവും അതിവ്യാപന ശേഷിയുള്ള വൈറസും ജില്ലയിൽ സ്‌ഥിരീകരിച്ചിരുന്നു. മരണസംഖ്യയും വർധിച്ചിട്ടുണ്ട്.
ഓണം അടുത്തതോടെ വിപണികൾ സജീവമായതിനാൽ ആളുകൾ പുറത്തിറങ്ങാൻ സാധ്യത ഉണ്ട്. എന്നാൽ, ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങിയാൽ ജില്ലയിൽ ഇനിയും രോഗവ്യാപനം വർധിക്കും. ഇന്നലെ ജില്ലയിൽ 873 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. എന്നാൽ 18.62 ശതമാനമാണ് രോഗസ്‌ഥിരീകരണ നിരക്ക്. 931 പേർ രോഗമുക്‌തി നേടിയിട്ടും ഉണ്ട്. ജില്ലയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത പോസിറ്റിവ് കേസുകളുടെ എണ്ണം 2,05,652 ആയി. 1,172 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്.
Read Also: വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും