ബെംഗളൂരു: ലൈംഗികാരോപണത്തെ തുടർന്ന് ബിജെപി നേതാവും കർണാടക മന്ത്രിയുമായ രമേഷ് ജർക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് എതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്നും ജർക്കിഹോളി നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് ജർക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദിയൂരപ്പക്ക് കൈമാറി.
തനിക്ക് എതിരായ ആരോപണം സത്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാൽ ധാർമികത മുൻനിർത്തി രാജിവെക്കുകയാണെന്നും കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മന്ത്രിസഭയിൽ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജർക്കിഹോളി വഹിച്ചിരുന്നത്.
ബംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും നാഗരിക ഹാക്ക് പോരാട്ട സമിതി പ്രസിഡണ്ടുമായ ദിനേഷ് കലഹള്ളിയാണ് മന്ത്രിക്ക് എതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ളീല വീഡിയോ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‌തിരുന്നു. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത് മന്ത്രി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
Read also: അനുരാഗിന്റെയും താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്