മുംബൈ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന്റെയും നടി താപ്‍സി പന്നുവിന്റെയും വീടുകളിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തി. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു പരിശോധന. മുംബൈയിലും പൂനെയിലുമായി ഇരുപതോളം സ്‌ഥലങ്ങളിൽ റെയ്‌ഡ് നടന്നു. നിർമാതാക്കളായ വികാസ് ബഹൽ, മധു മന്തേന എന്നിവരുമായി ചേർന്ന് നടത്തുന്ന അനുരാഗ് കശ്യപിന്റെ പ്രൊഡക്ഷൻ ഹൗസ് ഉൾപ്പടെയുള്ള സ്‌ഥലങ്ങളിലായിരുന്നു റെയ്‌ഡ്.
ദേശീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ നിരന്തരം പരസ്യമായി രംഗത്ത് വന്നിരുന്ന വ്യക്‌തികളാണ് അനുരാഗ് കശ്യപും താപ്‍സി പന്നുവും. കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെയും ഇരുവരും ശബ്‌ദം ഉയർത്തിയിട്ടുണ്ട്. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാന്നയുടെ പോസ്‌റ്റിന് താപ്‍സി ഐക്യദാർഢ്യം പ്രകടിപ്പിച്ചതും കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ നിരവധി സാമൂഹിക പ്രശ്‌നങ്ങളിൽ താപ്‍സി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ വിവിധ ട്വിറ്റർ പോസ്‌റ്റുകൾ ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയവയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിനെതിരെയും താപ്‍സി ട്വീറ്റ് ചെയ്‌തിരുന്നു. പീഡന കേസിലെ പ്രതിയോട് ഇരയെ കല്യാണം കഴിക്കാമോ എന്ന എസ്എ ബോബ്‌ഡെയുടെ ചോദ്യത്തിന് എതിരെയാണ് താപ്‍സി രംഗത്തെത്തിയത്. തനിക്ക് അറപ്പ് മാത്രമാണ് തോന്നുന്നതെന്നും ഈ ചോദ്യം ആരെങ്കിലും ആ പെൺകുട്ടിയോട് ചോദിച്ചിരുന്നോ എന്നുമായിരുന്നു താപ്‍സി ട്വിറ്ററിൽ കുറിച്ചത്.
Also Read: ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി