ന്യൂ ഡെൽഹി: കാർഷിക ബില്ലുകളുടെ അവതരണത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിനമായിരുന്നു ഇന്നലെ എന്ന് അദ്ദേഹം ആരോപിച്ചു.
“പാർലമെന്റ് ചരിത്രത്തിലെ ലജ്ജാകരമായ ദിവസമായിരുന്നു ഇന്നലെ. മൈക്ക് തകർന്നു, ഒരു പാർട്ടിയുടെ നേതാവ് റൂൾ ബുക്ക് വലിച്ചുകീറി,” – രവിശങ്കർ പ്രസാദ് പറഞ്ഞു.
Related News: എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
അസാധാരണവും നാടകീയവുമായ രംഗങ്ങളാണ് രാജ്യസഭയിൽ ഇന്നലെ അരങ്ങേറിയത്. വിവാദ ബില്ലുകളും പാർലമെന്റ് രേഖകളും പ്രതിപക്ഷ എംപിമാർ സഭയിൽ കീറിയെറിഞ്ഞു. ഉപാദ്ധ്യക്ഷൻ ഹരിവംശിന്റെ മുന്നിലെ മൈക്ക് പ്രതിപക്ഷാംഗങ്ങൾ കൈയടക്കാൻ ശ്രമിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ സഭയുടെ റൂൾബുക്ക് വലിച്ചുകീറി ഉപാദ്ധ്യക്ഷന്റെ മുഖത്തേക്ക് എറിഞ്ഞു.
Related News: പുറത്താക്കലിലൂടെ നിശബ്‌ദരാക്കാൻ കഴിയില്ലെന്ന് എംപി എളമരം കരീം
അതേസമയം, ബിൽ അവതരണത്തിൽ പ്രതിഷേധിച്ച എംപിമാരെ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു സസ്‌പെൻഡ് ചെയ്‌തു. ബിജെപി എംപിമാർ നൽകിയ പരാതിയിലാണ് നടപടി. കെ.കെ.രാഗേഷ്, സഞ്ജയ് സിങ്, രാജീവ് സത്‌വ, ഡെറിക് ഒബ്രിയാൻ, റിപ്പുൻ ബോര, ദോള സെൻ, സെയ്ദ് നാസർ ഹുസ്സൈൻ, എളമരം കരീം എന്നീ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്കാണ് സസ്‌പെൻഡ് ചെയ്‍തിരിക്കുന്നത്.