ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം അഭിനന്ദനങ്ങൾ അറിയിച്ചു.
ആരോഗ്യ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് വലിയ പ്രശംസ അർഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രചോദനാത്‌മക മാതൃക കാട്ടിയ ടീമിനെ സന്ദർശിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുട്ടിയെ പൂർണ ആരോഗ്യത്തോടെ കുടുംബത്തിനെ ഏൽപിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ആരോഗ്യ മേഖലയിൽ രാജ്യത്തിന്റെ ആത്‌മവിശ്വാസം ലത്തീഫാ മെഡിക്കൽ ടീം ഉയർത്തിയിരിക്കുകയാണെന്നും ഷെയ്ഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചു.
25 ആഴ്‌ച പ്രായമുള്ള കുഞ്ഞിൽ നടത്തിയ 6 മണിക്കൂർ ദൈർഘ്യമേറിയ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിന്റെ ബുദ്ധിപരമായ പ്രവർത്തനം, അവയവങ്ങളുടെ പ്രവർത്തനം, വൈകല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരമാണ് മെഡിക്കൽ ടീം യാഥാർഥ്യമാക്കിയത്. വിദഗ്‌ധ പരിശോധനയിലൂടെ കുഞ്ഞിന്റെ സുഷുമ്‌നാ നാഡി വൈകല്യമുണ്ടെന്ന് ഡോക്‌ടർമാർ കണ്ടെത്തുകയായിരുന്നു.
നടത്തം, ചലനാത്‌മകത, മലവിസർജനം, മൂത്രസഞ്ചി എന്നിവയുടെ പ്രവർത്തനം, മുറിവുകൾ ഉണക്കൽ, തലച്ചോറിൽ ദ്രാവകം അടിഞ്ഞുകൂടൽ എന്നിവയുൾപ്പെടെ നിരവധി ശാരീരിക വൈകല്യങ്ങൾക്ക് ഇത് കാരണമാകുമെന്ന് വിലയിരുത്തിയ സംഘം അപൂർവ ശസ്‌ത്രക്രിയക്ക് ഒരുങ്ങുകയായിരുന്നു. ശസ്‌ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മാതാവും ഗർഭസ്‌ഥ ശിശുവും സുഖം പ്രാപിച്ചു കഴിഞ്ഞു
Also Read: കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി