തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് പുറത്ത് ചാടിയ കടുവയെ പിടികൂടി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്‌ടർമാരും ചേർന്ന് കൂട്ടിലേക്ക് മാറ്റി.
വയനാട്ടിൽ നിന്ന് നെയ്യാർ ഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹ സഫാരി പാർക്കിലെ കൂട്ടിൽ താമസിപ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാർ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാർക്ക്. അതിനാൽ കടുവ ജനവാസകേന്ദ്രത്തിൽ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനവകുപ്പ് അറിയിച്ചിരുന്നു. കാണാതായ കടുവയെ കണ്ടെത്തി തിരിച്ച് കൂട്ടിലെത്തിക്കാനുള്ള ശ്രമം ശനിയാഴ്‌ച മുതൽ തുടങ്ങിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഫലമുണ്ടായത്.
കൂട് മാറുന്നതിനിടെ ചാടിപ്പോയ കടുവയെ കണ്ടെത്താൻ ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ പാർക്കിന്റെ പ്രവേശനകവാടത്തിന് സമീപമുള്ള പാറക്ക് അരികിലായി കണ്ടെത്തിയിരുന്നു. തുടർന്ന് മയക്കുവെടി വെക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ കടുവ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. ആളനക്കം ഉണ്ടാകുമ്പോൾ പൊന്തക്കാടുകൾ നിറഞ്ഞ ഇടങ്ങളിലേക്ക് കടുവ നീങ്ങിയതാണ് അധികൃതരെ കുഴക്കിയത്.
തുടർന്ന്, രാത്രിയോടെ കൂടിനുള്ളിൽ ആടിനെ വെച്ച് കടുവയെ ആകർഷിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. പിന്നീട് ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിച്ചു. ശേഷം ഉച്ചയോടെ കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. വയനാട് പുൽപ്പള്ളിയിൽ നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി ചൊവ്വാഴ്‌ചയാണ് നെയ്യാർ ഡാമിൽ എത്തിച്ചത്. 9 വയസുള്ള പെൺകടുവയാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്.
ഡി.എഫ്.ഒ (Divisional Forest Office) ജെ.ആർ അനി, നെയ്യാർ അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി.സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയൊരു സംഘം വനം വകുപ്പ് ഉദ്യോഗസ്‌ഥരാണ് കടുവയെ പിടികൂടിയത്.
Also Read: രോഗവ്യാപനം കുറഞ്ഞ് ഒക്‌ടോബർ; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്