തിരുവനന്തപുരം: കേരളത്തിലെ ഏക ലയൺ സഫാരി പാര്‍ക്കായ തിരുവനന്തപുരം നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും വിടപറഞ്ഞു. 21 വയസുള്ള പെണ്‍സിംഹം ബിന്ദുവാണ് ഓര്‍മയായത്. സിംഹങ്ങള്‍ ഇല്ലാതായതോടെ വനം വകുപ്പിന് കോടികളുടെ വരുമാനം ഉണ്ടാക്കി നല്‍കിയിരുന്ന പാര്‍ക്കിന്റെ നിലനില്‍പ്പ് അവതാളത്തിലായി.
15 മുതല്‍ 18 വയസ് വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്. പ്രായാധിക്യത്തെ തുടര്‍ന്ന് അവശനിലയിലായ ബിന്ദു കഴിഞ്ഞ ഒരാഴചയിലധികമായി ട്രീറ്റ്‌മെന്റ് കേജില്‍ ചികിൽസയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സിംഹം വിടപറഞ്ഞതെന്ന് അധികൃതർ അറിയിച്ചു. സിംഹ സഫാരി പാര്‍ക്കില്‍ ഇനി അവശേഷിക്കുന്നത് ചികിൽസക്കായി എത്തിച്ച രണ്ട് കടുവകള്‍ മാത്രമാണ്.
നെയ്യാര്‍ ഡാം മരക്കുന്നം ദ്വീപില്‍ 1985ലാണ് ലയണ്‍ സഫാരി പാര്‍ക്ക് ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ 16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. വര്‍ധനവ് കാരണം 2005ല്‍ സിംഹങ്ങളില്‍ വന്ധ്യംകരണം നടത്തിയതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ ചത്തൊടുങ്ങി 2018 അവസാനത്തോടെ ബിന്ദു മാത്രമായി.
പാര്‍ക്കിനെ അവഗണിക്കുന്നുവെന്ന പ്രതിഷേധത്തെ തുടര്‍ന്ന് 2019ല്‍ ഗുജറാത്തിലെ ഗിര്‍ വന്യജീവി കേന്ദ്രത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ തിരുവനന്തപുരത്ത് എത്തിച്ചു. ഒരെണ്ണം മൃഗശാലയില്‍ ചത്തു. അവശേഷിച്ച നാഗരാജന്‍ എന്ന ആണ്‍ സിംഹം ബിന്ദുവിന് കൂട്ടായി പാര്‍ക്കിലുണ്ടായിന്നു. എന്നാൽ ഒരാഴ്‌ച മുമ്പ് അതും വിടപറഞ്ഞിരുന്നു. അതേസമയം പാർക്കിനെ സർക്കാരും അധികൃതരും അവഗണിക്കുകയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
Read Also: മുന്നോക്ക സമുദായ പട്ടിക; ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടീസയച്ച് എന്‍എസ്എസ്