തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് അറിയിച്ച് കെ റെയിൽ. നാളെയാണ് ബദൽ സംവാദം നിശ്‌ചയിച്ചിരിക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയിൽ എംഡി അജിത്കുമാർ അറിയിച്ചിരുന്നു.
എന്നാൽ, അവസാന നിമിഷം അനിശ്‌ചിതത്വം സൃഷ്‌ടിച്ച് അദ്ദേഹം പിൻമാറൽ തീരുമാനം അറിയിക്കുകയായിരുന്നു. സെമിനാർ നിഷ്‌പക്ഷം ആയിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. പിൻമാറിയ പാനലിസ്‌റ്റുകൾ നേരത്തെ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
സുതാര്യത്തോടെയും സന്തുലനത്തോടെയും ആണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ കാരണങ്ങളാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കെ റെയിൽ വിശദീകരിക്കുന്നത്. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ ഒരു പരമ്പര തന്നെ കെ റെയിലും സർക്കാരും നടത്തും. അതിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായും കെ റെയിൽ അറിയിച്ചു.
പദ്ധതിയെ എതിർക്കുന്ന പാനലിൽ അലോക് കുമാർ വർമ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്‌ണൻ, ആർവിജി മേനോൻ എന്നിവർ ബദൽ സംവാദത്തിൽ പങ്കെടുക്കും. അനുകൂലിക്കുന്നവരിൽ കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ പങ്കെടുക്കും. നാളെ രാവിലെ പത്തരക്ക് തിരുവനന്തപുരം പാണക്കാട് ഹാളിലാണ് സംവാദം. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന സംവാദത്തിൽ പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താം.
Most Read: സുരക്ഷാസേനക്ക് നേരെ കല്ലേറ്; ആക്രമണം അനന്ത്നാഗിൽ