കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിയോക്, ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പങ്കെടുക്കും. പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന മലയാള സിനിമയെ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് ഈ യോഗമെന്നും ഒരു സമവായത്തിനാണ് ശ്രമിക്കുന്നതെന്നും ഫിലിം ചേംബർ പ്രസിഡണ്ട് ജി സുരേഷ് കുമാർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്ന ആവശ്യവുമായി ഫിലിം ചേംബർ രംഗത്തെത്തിയത്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വർധിപ്പിക്കുന്നു. തിയേറ്റർ ഉടമകളും നിർമാതാക്കളായ വിതരണക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ഇത് താരങ്ങൾ ഗൗനിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു. ഒടിടി റിലീസ് വൈകിപ്പിക്കണമെന്ന ആവശ്യവും ഫിലിം ചേംബർ മുന്നോട്ട് വെച്ചിരുന്നു.
സൂപ്പർ താരങ്ങൾ 5 മുതൽ 15 കോടിയാണ് വാങ്ങുന്നത്. നായികമാർ 50 ലക്ഷം മുതൽ 1 കോടി വരെ. യുവതാരങ്ങൾ 75 ലക്ഷം മുതൽ 1 കോടി വരെ. പ്രധാന സഹതാരങ്ങൾ 15 മുതൽ 30 ലക്ഷം വരെ. കോവിഡാനന്തരം റിലീസ് ചെയ്‌ത ഭൂരിഭാഗം മലയാള സിനിമകളും പരാജയപ്പെട്ടു. ഈ കടുത്ത പ്രതിസന്ധി തുടർന്ന് കൊണ്ടുപോകാനാകില്ലെന്നും ഫിലിം ചേംബർ അറിയിച്ചു.
സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് ഒടിടിയിൽ നിന്ന് വൻ തുക ലഭിച്ചേക്കാം. എന്നാൽ, ചെറിയ സിനിമകൾക്ക് ഒടിടിയിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്‌ത സിനിമകളിൽ വിരലിൽ എണ്ണാവുന്ന സിനിമകളാണ് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചത്. പ്രതിഫലം കുറയ്‌ക്കുന്നതിനെ കുറിച്ച് താരങ്ങൾ ഗൗരവമായി ആലോചിച്ചില്ലെങ്കിൽ സിനിമ വ്യവസായം തകരുമെന്നാണ് ഫിലിം ചേംബർ ഭാരവാഹികൾ പറയുന്നത്.
Most Read: കെകെ രമയ്‌ക്കെതിരെ അധിക്ഷേപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം