തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എംഎം മണിക്ക് എതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമർശം. എംഎം മണി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.എന്നാൽ, മുഖ്യമന്ത്രിയും ന്യായീകരണവുമായി രംഗത്തെത്തി. നിയമസഭയിൽ മുഖ്യമന്ത്രിയെ വിമശിച്ചതിന് പിന്നാലെ രമക്കെതിരെ സിപിഎം നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്.
‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’; എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. തോന്നിവാസം പറയരുതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനും നേതാക്കളും സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്‌പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്‌പീക്കർ നിർത്തിവെച്ചു.
പത്ത് മിനിറ്റിന് ശേഷം സ്‌പീക്കർ നടപടികൾ പുനരാരംഭിച്ചുവെങ്കിലും പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ എംഎം മണിക്ക് പറയാനുള്ളത് തുടർന്ന് പറയട്ടെയെന്നാണ് സ്‌പീക്കർ സ്വീകരിച്ച നിലപാട്. എംഎം മണി പ്രസംഗിക്കാൻ വീണ്ടും എഴുന്നേറ്റപ്പോൾ പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!