മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനോടൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി-ഒലിപ്പുഴ റോഡിന്റേയും മഞ്ചേരി സിഎച്ച് ബൈപ്പാസ് റോഡിന്റേയും ആധുനിക രീതിയിലുള്ള നവീകരണ പ്രവർത്തികള്‍ക്കും തുടക്കമായി. പൊതുമരാമത്ത് വകുപ്പ് സംസ്‌ഥാന വ്യാപകമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉൽഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു റോഡുകൾ തുറന്നു നൽകിയത്. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പദ്ധതികളുടെ ഉൽഘാടനം എം ഉമ്മര്‍ എംഎല്‍എ നിര്‍വഹിച്ചു.
മങ്കട, അങ്ങാടിപ്പുറം, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്കട-കൂട്ടില്‍ പട്ടിക്കാട് റോഡ് 1.83 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. മുള്ള്യാക്കുര്‍ശിയില്‍ നടന്ന ചടങ്ങില്‍ കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല ചാലിയത്തൊടി അധ്യക്ഷയായി. പെരിന്തല്‍മണ്ണ ബ്‌ളോക്ക് പഞ്ചായത്ത് അംഗം അസീസ് പട്ടിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സാബിറ, പികെ അബ്‌ദുൽ സലാം, മഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെവി സുജീഷ് റിപ്പോർട് അവതരിപ്പിച്ചു.
1.45 കോടി രൂപ ചെലവില്‍ നവീകരിച്ച ആഞ്ഞിലങ്ങാടി-മേലാറ്റൂര്‍ റോഡ് എടപ്പറ്റ, മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. നവീകരിച്ച പാതയുടെ സമര്‍പ്പണ ചടങ്ങില്‍ എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫിയ വലിയാട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ജോർജ് മാസ്‌റ്റർ, എംബി രാകേഷ്, ഹസീന റാഫി, മഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെവി സുജീഷ് റിപ്പോർട് അവതരിപ്പിച്ചു.
Also Read: സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്