ചെന്നൈ: തമിഴ്‍നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ബിജെപിയെ ഞെട്ടിച്ച് എടപ്പാടിയുടെ പ്രഖ്യാപനം.
പാർലമെന്റിൽ സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്‌ത പാർട്ടിയാണ് എൻഡിഎ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെ. സിഎഎക്ക് എതിരായി നടന്ന സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അണ്ണാ ഡിഎംകെ നേതാക്കൾ തള്ളിപ്പറയുകയും ചെയ്‌തിരുന്നു.
തെങ്കാശിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ് കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചവരുടെ കേസുകളും തമിഴ്‍നാട് സർക്കാർ പിൻവലിക്കും.
പൊതുജനങ്ങളുടെ നൻമയെ കരുതിയാണ് കേസുകൾ റദ്ദ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടംകുളം ആണവനിലയത്തിൽ പ്രതിഷേധം നടത്തിയവരുടെ കേസുകളും പിൻവലിക്കുന്നതും ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ആയിരക്കണക്കിന് കേസുകളാണ് തമിഴ്‍നാട്ടിൽ റദ്ദാക്കപ്പെടുക.
Read also: കൊറോണിലിന് കോവിഡ് ഭേദമാക്കാൻ കഴിമെന്ന് വീണ്ടും; പതഞ്‌ജലിയുടെ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്‌തു