ന്യൂഡെൽഹി: പതഞ്‌ജലി അവതരിപ്പിച്ച ആയുർവേദ മരുന്നിന് കോവിഡ് 19നെ സുഖപ്പെടുത്താൻ ശേഷിയുണ്ടെന്ന് സ്‌ഥാപിക്കുന്ന ആദ്യ ഗവേഷണ പ്രബന്ധം പതഞ്‌ജലി സ്‌ഥാപകൻ ബാബാ രാംദേവ് പ്രകാശനം ചെയ്‌തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഹർഷ് വർധൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
2020 ജൂണിലാണ് കൊറോണിൽ എന്ന മരുന്ന് പതഞ്‌ജലി അവതരിപ്പിച്ചത്. കോവിഡ് ഭേദമാക്കാൻ കൊറോണിലിന് കഴിവുണ്ടെന്ന് പതഞ്‌ജലി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ കോവിഡ് ഭേദമാക്കാൻ മരുന്നിന് കഴിയില്ലെന്നതിനെ തുടർന്ന് വിവാദങ്ങൾ ഉയരുകയും പിന്നീട് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നെന്ന നിലയിൽ ലൈസൻസ് അനുവദിക്കുകയുമായിരുന്നു.
പശ്‌ചിമരാജ്യങ്ങളിൽ മാത്രമേ ഗവേഷണം നടത്താൻ സാധിക്കയുള്ളുവെന്നാണ് ജനങ്ങൾ കരുതുന്നതെന്നും ആയുർവേദത്തിന്റെ കാര്യത്തിലേക്ക് എത്തുമ്പോൾ ഗവേഷണത്തെ സംശയത്തോടെയാണ് ജനങ്ങൾ സമീപിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് കൊറോണിലിന്റെ ഫലം ലഭിച്ചതായും രാംദേവ് കൂട്ടിച്ചേർത്തു.
കോവിഡിന് എതിരെയുള്ള ആദ്യ ആയുർവേദ പ്രതിവിധിയെന്ന പേരിലാണ് പതഞ്‌ജലി കൊറോണിൽ, ശ്വാസരി എന്നീ മരുന്നുകൾ പുറത്തിറക്കിയത്. പതഞ്‌ജലി റിസർച്ച് സെന്ററിന്റെയും നിംസിന്റെയും സംയുക്‌ത ഗവേഷണഫലമായാണ് മരുന്ന് കണ്ടെത്തിയതെന്നും മരുന്ന് പുറത്തിറക്കിയ സമയത്ത് രാംദേവ് അറിയിച്ചിരുന്നു. 3-7 ദിവസത്തിനുള്ളിൽ കോവിഡിൽ നിന്ന് പൂർണമുക്‌തി നൽകാൻ മരുന്നിന് കഴിയുമെന്നും രാംദേവ് നേരത്തെ അവകാശപ്പെട്ടിരുന്നു.
Read also: കോവീഷീൽഡ് നിരോധിക്കണം; ഹരജി തമിഴ്‌നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്