ചെന്നൈ: പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ചെന്നൈ നഗരത്തിന് പുറത്തുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസില്‍ എത്തിച്ച എസ് പി ബി യുടെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ രാവിലെ 10.30 ന് സംസ്‌കരിക്കും. ആരാധകര്‍ നെഞ്ചിലേറ്റിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ ആളുകളുടെ തിരക്ക് കാരണമാണ് ചെന്നൈ നുങ്കം പാക്കത്തെ വീട്ടിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഭൗതിക ശരീരം റെഡ് ഹില്‍സിലേക്ക് മാറ്റിയത്.
Related News: ‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പൊതുരംഗത്തും സിനിമാ രംഗത്തുമുള്ള നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. അതേ സമയം ‘ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ കന്നഡികനായി ജനിക്കണം’ എന്ന എസ് പി ബിയുടെ പ്രസ്താവന അനുസ്‌മരിക്കുകയായിരുന്നു മന്ത്രിമാര്‍. ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്ക് ഇപ്പോഴും അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.
അഞ്ച് പതിറ്റാണ്ടുകള്‍ സംഗീത ലോകത്ത് സജീവമാകുക, പാട്ട് പാടി റെക്കോഡുകള്‍ സൃഷ്‌ടിക്കുക, 16 ഭാഷകളിലായി 40000 ലേറെ ഗാനങ്ങള്‍ എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര വിശേഷണങ്ങളാണ് അദ്ദേഹത്തിനുള്ളത്. സംഗീതത്തിന് പുറമേ അഭിനയം, ഡബ്ബിങ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു. പഴയ തലമുറകള്‍ക്കൊപ്പം പുതിയ തലമുറയെയും തന്റെ അനശ്വര ശബ്ദം കൊണ്ട് അദ്ദേഹം കീഴ്‌പെടുത്തിയിരുന്നു.
അദ്ദേഹം അവസാനമായി പാടിയത് മലയാളത്തിലാണ്. 2018 ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തില്‍ എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച ‘അയ്യാ സ്വാമി’ എന്ന ഗാനം യേശുദാസിനൊപ്പമാണ് അദ്ദേഹം പാടിയത്.