ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി കേന്ദ്രസർക്കാർ പുനഃസ്‌ഥാപിച്ചേക്കും. മേഖലയിലെ രാഷ്‌ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ജൂൺ 24നാണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി ഉടൻ പുനഃസ്‌ഥാപിക്കുമെന്നാണ് റിപ്പോർട്. എന്നാൽ, പ്രത്യേക പദവി തിരിച്ചുനൽകുന്നത് സംബന്ധിച്ച് ചർച്ചകളുണ്ടാകില്ല.
2019 ഓഗസ്‌റ്റ് 5നാണ് കേന്ദ്രസർക്കാർ ജമ്മുവിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു ആൻഡ് കശ്‌മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്‌ചയിക്കുകയും ചെയ്‌തത്. ചരിത്രപരമായ നീക്കം കശ്‌മീർ താഴ്‌വരയിലെ നിരവധി രാഷ്‌ട്രീയ നേതാക്കൾക്കും സാമൂഹ്യ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു.
ജൂൺ 24ന് വിളിച്ചിട്ടുള്ള സർവകക്ഷി യോഗത്തിൽ ജമ്മു കശ്‌മീരിലെ പ്രമുഖ പാർട്ടിയിലെ നേതാക്കൾക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുൻ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കുചേരാൻ നേതാക്കളെ ക്ഷണിച്ചത് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള, മകൻ ഒമർ അബ്‌ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹബൂബാ മുഫ്‌തി, കോൺഗ്രസ് നേതാവ് താരാ ചന്ദ്, പീപ്പിൾസ് കോൺഫറൻസ് നേതാവ് മുസാഫർ ഹുസൈൻ ബൈഗ്, ബിജെപി നേതാക്കളായ നിർമൽ സിങ്, കവീന്ദർ ഗുപ്‌ത, സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവരാണ് യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടുള്ള പ്രമുഖർ.
Also Read: ഒപി ധങ്കറിന്റെ സന്ദർശനം; കർണാലിൽ പ്രതിഷേധവുമായി കർഷകർ