ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.
നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ നടത്തുന്ന പ്രക്ഷോഭം 25ആം ദിവസത്തിലേക്ക് കടന്നിരിക്കെ ആണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഡെൽഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കയ്യെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനു പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.
കര്‍ഷക പ്രതിഷേധം ഒരുതരത്തിലും തകർക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് മനസിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നിശ്‌ചയിക്കപെടാത്തതിനാല്‍ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നിയമം പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്ന് വ്യക്‌തമാക്കിയതിന് എതിരെ കടുത്ത അതൃപ്‌തി കര്‍ഷക സംഘടനകള്‍ രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും തങ്ങള്‍ പിൻമാറില്ലെന്ന് അവര്‍ വീണ്ടും വ്യക്‌തമാക്കുകയും ചെയ്‌തു.
Also Read: നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്