കണ്ണൂര്‍ : ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുകയാണ്. ബസ് സ്‌റ്റാന്‍ഡ്, മാര്‍ക്കറ്റ്, റോഡുകള്‍, മറ്റ് പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധത്തിലാണ് തെരുവ് നായകള്‍ വിഹരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇരിക്കൂറില്‍ എട്ട് വയസുകാരിയെ നായകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജില്ലയില്‍ ശ്രീകണ്‌ഠപുരം നഗരസഭ, ചെങ്ങളായി പഞ്ചായത്ത് തുടങ്ങി മിക്ക സ്‌ഥലങ്ങളിലും തെരുവ് നായകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ബസ് സ്‌റ്റാന്റുകളിലും, മാര്‍ക്കറ്റ് പരിസരങ്ങളിലും ഇവ കൂട്ടത്തോടെ നടക്കുകയാണ്. നായശല്യം രൂക്ഷമായതോടെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഇവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും, യാതൊരുവിധ ഫലവും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ വ്യക്‌തമാക്കുന്നു. ഒരു സ്‌ഥലത്തെ നായകളെ പിടികൂടി കഴിഞ്ഞാല്‍ മറ്റിടങ്ങളില്‍ നിന്ന് വീണ്ടും നായകള്‍ കൂട്ടത്തോടെ ഇവിടങ്ങളിലേക്ക് എത്തുന്നതാണ് ഇവിടെ കാണുന്നത്.
നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ നാലോ അഞ്ചോ ഇരട്ടിയാണ് ഇപ്പോൾ ഇവിടങ്ങളിലെ നായകളുടെ എണ്ണമെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയായാല്‍ കടകളുടെ വരാന്തകളും, ബസ് സ്‌റ്റാന്റും ഇവയുടെ വിഹാര കേന്ദ്രമാക്കും. ചെങ്ങളായി പഞ്ചായത്തിലെ കൊയ്യം, പാറക്കാടി, നിടുവാലൂര്‍, ചുഴലി, ചെങ്ങളായി ടൗണ്‍ എന്നിവിടങ്ങളിൽ തെരുവ് നായകള്‍ ആളുകളെ ആക്രമിക്കുന്നത് രൂക്ഷമാകുകയാണ്. കുട്ടികളെയും, രാവിലെ ജോലിക്കായി ഇറങ്ങുന്ന പാല്‍, പത്രം വിതരണക്കാരെയുമെല്ലാം ഇവ കൂട്ടത്തോടെ ആക്രമിക്കുന്നുണ്ട്. ഒപ്പം തന്നെ മിക്ക സ്‌ഥലങ്ങളിലും നിരവധി വളര്‍ത്തു മൃഗങ്ങളെയാണ് തെരുവ് നായകള്‍ ചേര്‍ന്ന് ആക്രമിച്ച് കൊല്ലുന്നത്.
Read also : പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിലെത്തി വിജിലന്‍സ് ചോദ്യം ചെയ്യുന്നു