കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിം കുഞ്ഞ് ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.
ഇത്തവണയും കര്‍ശന ഉപാധികളോടെയാണ് കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്. ചികില്‍സയില്‍ ആയതിനാല്‍ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടുകയായിരുന്നു.
രാവിലെ ഒന്‍പത് മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ചു വരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന് അനുമതി നാല്‍കിയിരിക്കുന്നത്. മാത്രവുമല്ല ഓരോ മണിക്കൂറിനിടയില്‍ 15 മിനിട്ട് വിശ്രമം അനുവദിക്കുകയും വേണം.
നേരത്തെ ഒരു തവണ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തിരുന്നു. ടെന്‍ഡറില്‍ ഇല്ലാതിരുന്ന 8.25 കോടിയുടെ മൊബിലൈസേഷന്‍ അഡ്വാന്‍സ് കുറഞ്ഞ പലിശക്ക് ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ആര്‍ഡിഎസ് കമ്പനിയെ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തതില്‍ ഗൂഢാലോചനയുണ്ടെന്നും വിജിലന്‍സ് പറയുന്നു.
അറസ്‌റ്റ് മുതല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞ് നേരത്തെ നടന്ന ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചില്ലെന്ന നിലപാടിലാണ് വിജിലന്‍സ്. അതേസമയം നിലവിലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്ന മുറക്ക് കീഴ്‌ക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ കേസിലെ ഗൂഢാലോചന ഇനിയും വെളിപ്പെടാനുണ്ടെന്നാണ് വിജിലന്‍സ് വ്യക്‌തമാക്കുന്നത്.
Read Also: ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു