പാറ്റ്ന: ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിർത്ത് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. ഇതിനെതിരെയുള്ള പ്രമേയം ജെഡിയു പാസാക്കി. പാറ്റ്നയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
മതപരിവർത്തനം തടയുന്നതിനായി കൊണ്ടുവന്ന നിയമങ്ങൾ സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്‌ടിക്കുന്നുവെന്ന് ജെഡിയു വക്‌താവ് കെസി ത്യാഗി പറഞ്ഞു. “ലവ് ജിഹാദ് എന്നപേരിൽ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്‌ടിക്കപ്പെടുകയാണ്. പ്രായപൂർത്തിയായ രണ്ടുപേർക്ക് മതം, ജാതി എന്നിവ പരിഗണിക്കാതെ അവർക്ക് ഇഷ്‌ടമുള്ള ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്”, ത്യാഗി പറഞ്ഞു. ഈ വിഷയങ്ങളിൽ പാസാക്കുന്ന നിയമങ്ങൾക്ക് എതിരാണ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിന് പിന്നാലെ മധ്യപ്രദേശിലും നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവന്നിരുന്നു. മതസ്വാതന്ത്ര്യ ബിൽ 2020 എന്ന ബില്ലിന് ശനിയാഴ്‌ച ചേർന്ന മധ്യപ്രദേശ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അടുത്തയാഴ്‌ച ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ബീഹാറിൽ ബിജെപിയുമായി സഖ്യത്തിലിരിക്കുന്ന ജെഡിയു ഇത്തരമൊരു പ്രമേയം പാസാക്കിയത് മുന്നണിക്കുള്ളിലെ ഭിന്നത വലുതാക്കിയിട്ടുണ്ട്. നേരത്തെ അരുണാചൽ പ്രദേശിൽ 6 എംഎൽഎമാർ ജെഡിയു വിട്ട് ബിജെപിയിൽ ചേർന്നത് ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിരുന്നു. സഖ്യ ധർമ്മത്തിന്റെ ലംഘനം എന്നാണ് അരുണാചലിലെ രാഷ്‌ട്രീയ നീക്കങ്ങളെ ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് വിശേഷിപ്പിച്ചത്.
Read also: കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്