കോഴിക്കോട്: നാദാപുരത്ത് സുഹൃത്തിന്റെ വെട്ടേറ്റ് ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. പേരോട് സ്വദേശിനിയായ നഹീമക്കാണ് (20) വെട്ടേറ്റത്. ദേഹമാസകലം വെട്ടേറ്റ നഹീമ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്. യുവതിക്ക് ആന്തരിക രക്‌തസ്രാവവും ഉണ്ട്. ഇന്ന് കൂടുതൽ ശസ്‌ത്രക്രിയകൾ ചെയ്യുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചു.
നഹീമയുടെ തലക്കും കഴുത്തിനുമാണ് വെട്ടേറ്റത്. അതിനിടെ, ആക്രമണത്തിന് ശേഷം കൈഞരമ്പ് മുറിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന പ്രതി റഹ്‌നാസിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. യുവാവിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പ്രണയ നൈരാശ്യം മൂലമാണ് പെൺകുട്ടിയെ വെട്ടിയതെന്നാണ് യുവാവിന്റെ മൊഴി. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
നാദാപുരം എംഇടി കോളേജിലെ ബികോം വിദ്യാർഥിയാണ് നഹീമ. കോളേജ് വിട്ട് വരുന്ന പെൺകുട്ടിയെ ബൈക്കിൽ കാത്തിരുന്ന കുറ്റ്യാ ടി മൊകേരി സ്വദേശി റഹ്‌നാസ്(22) നഹീമയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. റോഡിൽ വെച്ച് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൈയിൽ കരുതിയ വെട്ടുകത്തികൊണ്ട് റഹ്‌നാസ് നഹീമയെ വെട്ടുകയും ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Most Read: അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത