ന്യൂഡെല്‍ഹി: സൈനിക പരിശീലന പദ്ധതിയിൽ ഭഗവത് ഗീതയും കൗടില്യന്റെ അർഥ ശാസ്‌ത്രവും ഉൾപ്പെടുത്താൻ നീക്കമെന്ന് സൂചന. ന്യൂസ് 18നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട് ചെയ്യുന്നത്. സൈനിക സിലബസില്‍ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം എന്ന് കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ ശുപാര്‍ശ ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാകിസ്‌ഥാനും ചൈനയും ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സ്‌റ്റഡി ഫോറം രൂപീകരിക്കണമെന്നും പഠനത്തില്‍ പറയുന്നുണ്ട്. മനുസ്‌മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും രണ്ടു വർഷം പഠനം നടത്തണമെന്നും അതോടൊപ്പം പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും വാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രാചീന ഇന്ത്യന്‍ സംസ്‌കാരവും യുദ്ധമുറകളും ഉള്‍പ്പെടുത്തി ഇന്നത്തെ പരിശീലനം മെച്ചപ്പെടുത്തുക എന്ന പദ്ധതിയാണ് പഠനം മുന്നോട്ടുവെക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൈന്യത്തില്‍ ‘ഇന്ത്യാവല്‍ക്കരണം’ കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഗുജറാത്തില്‍ നടന്ന ഒരു പരിപാടിയ്‌ക്കിടെ സൈനിക ഉപകരണങ്ങളിലും സേനയുടെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിലും സ്വദേശിവല്‍ക്കരണം വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം.
Read also: പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി