ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തിനിടെ സിഖ് ഗായകനും ആത്‌മീയ ആചാര്യനുമായ സന്ത് ബാബ റാം സിങ് ആത്‍മഹത്യ ചെയ്‌തതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും.
കേന്ദ്ര നയങ്ങൾ കാരണം ഇതിനോടകം തന്നെ നിരവധി കർഷകർ ജീവത്യാഗം ചെയ്‌തിട്ടുണ്ടെന്നും ഈ ക്രൂരത ചെയ്യുന്ന മോദി സർക്കാർ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
സന്ത് ബാബയുടെ ആത്‍മഹത്യ വിവരം വളരെയധികം വേദനയുണ്ടാക്കുന്നു എന്ന് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. കർഷകർ സമരം ചെയ്യുന്നത് അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ്. കേന്ദ്ര സർക്കാർ അത് കേൾക്കാൻ തയാറാകണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.
കർഷക പ്രതിഷേധത്തിന്റെ 21ആം ദിവസമാണ് സന്ത് ബാബ റാം സിങ് സ്വയം വെടിവെച്ച് മരിച്ചത്. കർഷകരുടെ അവസ്‌ഥ കണ്ടുനിൽക്കാൻ സാധിക്കാത്തതിനാലാണ് താൻ ജീവൻ വെടിയുന്നതെന്ന് അദ്ദേഹത്തിന്റെ ആത്‍മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. കേന്ദ്ര സർക്കാർ കർഷക പ്രതിഷേധം ശ്രദ്ധിക്കുന്നില്ലെന്നും സ്‌ത്രീകളും കുട്ടികളും സമരമുഖത്തുണ്ടെന്ന ആശങ്ക പ്രകടിപ്പിക്കുന്നില്ലെന്നും 65കാരനായ സന്ത് ബാബയുടെ കുറിപ്പിൽ പറയുന്നു.
ഇദ്ദേഹത്തിന്റെ ആത്‍മഹത്യയിൽ അന്വേഷണം ആരംഭിച്ചതായി ഹരിയാന പോലീസ് അറിയിച്ചു. കുണ്ട്ലി അതിർത്തിയിൽ വെച്ചാണ് സന്ത് ബാബ ആത്‍മഹത്യ ചെയ്‌തത്. വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു എന്നാണ് പാനിപ്പത്ത് പാർക്ക് ആശുപത്രി അധികൃതർ അറിയിച്ചത്.
Also Read: ഏകീകൃത വിവാഹമോചന നിയമം ആവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ