ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരിക്കുന്ന 60 വയസിന് താഴെയുള്ള അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പൊതുതാൽപര്യ ഹരജി സമർപ്പിക്കാനുള്ള പ്രത്യേക അവകാശത്തെ ദുരുപയോഗം ചെയ്യുന്ന അഭിഭാഷകരുടെ പ്രവൃത്തിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ഇത്തരത്തിൽ വാസ്‌തവമില്ലാത്ത പൊതുതാൽപര്യ ഹരജികൾ സമർപ്പിക്കുന്നത് നിർത്താൻ സമയമായെന്നും, നിങ്ങൾ കറുത്ത കോട്ടിനുള്ളിലാണെന്നത് കൊണ്ട് നിങ്ങളുടെ ജീവന് മറ്റുള്ളവരേക്കാൾ വിലയുണ്ടെന്ന് അർഥമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കൂടാതെ വാസ്‌തവമില്ലാത്ത ഹരജി സമർപ്പിച്ചതിന് ഹരജിക്കാരനെ കോടതി ശാസിക്കുകയും ചെയ്‌തു.
കോവിഡ് ബാധിച്ച് മരിക്കുന്ന അഭിഭാഷകരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യവുമായി അഭിഭാഷകനായ പ്രദീപ് കുമാർ യാദവാണ് ഇത്തരത്തിൽ ഒരു പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് വിക്രം നാഥ്, ജസ്‌റ്റിസ് ബിവി നാഗാർഥന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൂടാതെ ഇത്തരത്തിലുള്ള അവാസ്‌തവമായ പൊതുതാൽപര്യ ഹരജികൾ സമർപ്പിക്കുന്നത് അഭിഭാഷകർ നിർത്തണമെന്നും ബെഞ്ച് വ്യക്‌തമാക്കി.
Read also: പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്‌മാൻ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്