കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ ഇന്നലെ അറസ്‌റ്റിലായ മൂന്നാം പ്രതി സിപി ഉസ്‌മാന്‍ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവെന്ന് അന്വേഷണ സംഘം. സംസ്‌ഥാനത്തെ അഞ്ച് യുഎപിഎ കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. അരീക്കോട് എടിഎസ് ക്യാമ്പിൽ വെച്ച് ഉസ്‌മാനെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.
പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി തുവ്വൂര്‍ ചെമ്പ്രശേരി ഈസ്‌റ്റ് സ്വദേശിയായ ഉസ്‌മാനെ മലപ്പുറം പട്ടിക്കാടുവെച്ചാണ് പിടികൂടിയത്. 2019 നവംബർ ഒന്നിന് പന്തീരാങ്കാവ് വെച്ച് അലനും താഹയും അറസ്‌റ്റിലായപ്പോൾ ഉസ്‌മാനും കൂടെ ഉണ്ടായിരുന്നതായി പോലീസ് വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഉസ്‌മാൻ മുൻപ് പലതവണ പോലീസിനെ വെട്ടിച്ചു കടന്നതാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
2019 ജനുവരിയിൽ കോഴിക്കോട് ബീച്ചിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിൽ വെച്ച് പോലീസ് സംഘം വളഞ്ഞെങ്കിലും ഇയാൾ അതിവിദഗ്ദ്ധമായി രക്ഷപ്പെട്ടിരുന്നു. സിപിഐ മാവായിസ്‌റ്റ് കേരളം അർബൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉസ്‌മാൻ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി വിജിത് വിജയനും അറസ്‌റ്റിലായിരുന്നു.
2010ൽ ആണ് ഉസ്‌മാന് എതിരെ ആദ്യ യുഎപിഎ കേസ് രജിസ്‌റ്റർ ചെയ്‌തത്. ഒല്ലൂർ പോലീസ് സ്‌റ്റേഷനിലായിരുന്നു കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്. തുടർന്ന്, 2013ൽ മാനന്തവാടി, 2016ൽ കരുവാരകുണ്ടിലും കേസ് ഉണ്ടായിരുന്നു. ഇതിൽ അറസ്‌റ്റിലായിരുന്നു. പിന്നീട് 2016ൽ തന്നെ സുൽത്താൻ ബത്തേരിയിലും ഇതേ വകുപ്പുകൾ ചുമത്തി അറസ്‌റ്റിലായിരുന്നു. ഇതേവർഷം തന്നെ മഞ്ചേരി സബ്‌ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും ആറ് മാസം കിടന്ന ശേഷം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
Read Also: സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ