തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. ടിപിആർ കുറഞ്ഞാൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുള്ളൂ എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്‌തമാക്കിയിരുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിലെ ടിപിആർ ശതമാനം കണക്കിലെടുത്തും, മാനദണ്ഡങ്ങൾ അനുസരിച്ചും തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലാണെണ് അദ്ദേഹം അറിയിച്ചു.
നിലവിൽ ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഉൾപ്പടെ നിരവധി സിനിമകളാണ് റിലീസ് തിയതി പ്രഖ്യാപിച്ച് തിയേറ്റർ തുറക്കുന്നത് കാത്തിരിക്കുന്നത്. ഓണത്തിന് മുൻപായി തിയേറ്ററുകൾ തുറക്കണമെന്നാണ് നേരത്തെ തിയേറ്റർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കൂടാതെ നിലവിൽ വിനോദ നികുതിയിൽ ഇളവ് നൽകുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി അറിയിച്ചു.
അതേസമയം തന്നെ കേരള രാജ്യാന്തര ചലച്ചിത്രമേള നടത്താൻ തന്നെയാണ് തീരുമാനമെന്നും, ഇതിന്റെ നടത്തിപ്പിൽ കൂടിയാലോചനകൾ വേണ്ടി വരുമെന്നും മന്ത്രി വ്യക്‌തമാക്കി. ഡിസംബർ 10ആം തീയതി മുതൽ 17ആം തീയതി വരെയാണ് മേള നടത്താൻ തീരുമാനം. സ്‌ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്.
Read also: തമിഴ്‌നാട്ടിൽ സർക്കാർ ജോലിയ്‌ക്ക് 40 ശതമാനം സ്‌ത്രീ സംവരണം