ചെന്നൈ: സര്‍ക്കാര്‍ ജോലിയില്‍ സ്‌ത്രീകള്‍ക്ക് 40 ശതമാനം സംവരണം കൊണ്ടുവരുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ധന-മാനവ വിഭവശേഷി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജനാണ് നിലവില്‍ സ്‌ത്രീകള്‍ക്കുള്ള 30 ശതമാനം സംവരണം 40 ശതമാനമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചത്.
ലിംഗസമത്വം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്‌ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള ഭേദഗതികള്‍ ഉടനെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളെ തുടര്‍ന്ന് നിലവില്‍ സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പ്രായപരിധി രണ്ട് വര്‍ഷം കൂടി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു.
തൊഴില്‍, പരിശീലന വകുപ്പ് നല്‍കുന്ന 2017-18 ഡാറ്റ പ്രകാരം, സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍, തദ്ദേശ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ ഉള്ള ആകെ 8.8 ലക്ഷം ജീവനക്കാരില്‍ 2.92 ലക്ഷം മാത്രമാണ് സ്‌ത്രീകള്‍. ഇത് ഉയർത്താനാണ് കൂടുതൽ സംവരണം ഏർപ്പെടുത്തുന്നത്. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു.
Read Also: കോൺഗ്രസിൽ സംഘ്പരിവാറുകാർ ഇല്ല; അനിൽ കുമാറിനെ തള്ളി വിഡി സതീശൻ