ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. ഇതിനുള്ള മാർഗരേഖ അടുത്ത 6 മാസത്തിനുള്ളിൽ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
കോവിഡിനെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ ആവില്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ നഷ്‌ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി വ്യക്‌തമാക്കി. അല്ലാത്തപക്ഷം അത് നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്‌ചയാണെന്നും കോടതി പറഞ്ഞു.
നഷ്‌ടപരിഹാരത്തുക എത്രയെന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനം എടുക്കാമെന്ന് കോടതി വ്യക്‌തമാക്കി. കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിനുള്ള മാർഗനിർദേശങ്ങൾ ലളിതമാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്.
Read also : പുതിയ സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്