കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സംശയവുമായി ബന്ധപ്പെട്ട് പത്ത് പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഫാമിലെ കോഴികൾക്കാണ് നിലവിൽ അസുഖം ഉള്ളതായി സംശയിക്കുന്നത്. ഇവയുടെ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഫാമിലും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്തുകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ചക്കിട്ടപ്പാറ, കായണ്ണ, കൂരാച്ചുണ്ട്, കൂത്താളി, ചങ്ങരോത്ത്, പേരാമ്പ്ര, നൊച്ചാട്, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കളക്‌ടർ നരസിംഹൂഗാരി ടിഎൻ റെഡ്‌ഡി അറിയിച്ചു.
ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ നിന്നാണ് കൂരാച്ചുണ്ട് ഫാമിലെ കോഴികളുടെ ഫലം വരേണ്ടത്. തുടർന്നാണ് രോഗ സ്‌ഥിരീകരണം ഉണ്ടാവുക. തിരുവനന്തപുരത്തെ സിഡിഐഒ, തിരുവല്ലയിലെ എഡ്‌ഡിഎൽ ലാബുകളിലേക്കും സാമ്പിളുകൾ അയച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനയിൽ സാമ്പിളുകളൊന്നിൽ നേരിയ പോസിറ്റീവ് ഫലവും മറ്റൊന്നിൽ നെഗറ്റീവുമാണ് കാണിച്ചിരുന്നത്. ഇതോടെയാണ് പരിശോധനക്കായി ഭോപ്പാലിലേക്ക് സാമ്പിൾ അയക്കാൻ തീരുമാനിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഫാമിനകത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. ഇവിടെ നിന്ന് കോഴി, മുട്ട, ചത്ത കോഴികൾ, കോഴിവളം, മറ്റുപകരണങ്ങൾ തുടങ്ങിയവ പുറത്തേക്ക് കൊണ്ടുപോകാനും പാടില്ല. ഫാമിൽ ജോലി എടുക്കുന്ന തൊഴിലാളികളും ജീവനക്കാരും മാസ്‌ക്, കൈയ്യുറ, ഷൂ എന്നിവ നിർബന്ധമായും ധരിക്കണം. ഇവിടെ ജോലി ചെയ്യുന്നവർ മറ്റു ഫാമുകൾ സന്ദർശിക്കരുതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
Also Read: രാഷ്‌ട്രീയ പ്രേരിതം, പരാതിക്കാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; എൻസിപി നേതാവ്