ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ഇന്നലെ രാത്രി ഏറ്റുമുട്ടലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
അബു യൂസഫ് എന്നയാളാണ് പിടിയിലായത്. ഇന്നലെ രാത്രി 11.30 ഓടെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസുകാർക്കു നേരെ ഇയാൾ വെടിയുതിർത്തു. ഡല്‍ഹിയിലെ കരോള്‍ ബാഗിനും ധൗല കുവാന്‍ മേഖലക്കും ഇടയിലാണ് വെടിവയ്പ് ഉണ്ടായത്. രണ്ട് ഇംപ്രൂവൈസ്ഡ് സ്ഫോടകവസ്തുക്കളും (ഐഇഡികളും) ഒരു പിസ്റ്റളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ഇയാൾ ചാവേർ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ പിടികൂടിയതിനു പിന്നാലെയാണ് പുതിയ അറസ്റ്റ്. 28 കാരനായ അബ്ദുൾ റഹ്മാനെയാണ് എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ നേത്രരോഗവിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.
സംഘടനയുടെ പ്രവർത്തനത്തിനിടയിൽ ആക്രമണങ്ങളിൽ പരിക്കേൽക്കുന്ന ഭീകരവാദികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് എൻഐഎ പറയുന്നു.
മാർച്ചിൽ അറസ്റ്റിലായ ഐഎസ് ബന്ധമുള്ള ദമ്പതികളിൽ നിന്നാണ് ഇയാളെക്കുറിച്ച് എൻഐഎക്ക് വിവരം ലഭിക്കുന്നത്. തിഹാർ ജയിലിൽ കഴിയുന്ന ഭീകരൻ അബ്ദുള്ള ബാസിത്തുമായി അടുത്ത ബന്ധമുള്ളവരാണ് ഈ ദമ്പതികൾ.