ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്. ശൈത്യകാലം ആരംഭിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ളാൻ സ്‌റ്റേജ് 2 നടപ്പിലാക്കി തുടങ്ങി.
പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചുകൊണ്ടും സർക്കാർ ഇടപെടൽ നടത്തിയിരിക്കുകയാണ്. പൊതുയിടങ്ങളിൽ വാട്ടർ സ്‌പ്രേ ഉപയോഗിക്കാൻ ഡെൽഹി സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് ഫീസും കൂട്ടി.
ഇലക്‌ട്രിക്-സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മെട്രോ സർവീസുകളെ ആശ്രയിക്കാനും നിർദ്ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എട്ടു മേഖലകളെ കൂടി പുതുതായി വായുമലിനീകരണ ഹോട്ട്‌സ്‌പോട്ടുകളായി ഉൾപ്പെടുത്തി. ഡൽഹിയുടെ അയൽ സംസ്‌ഥാനങ്ങളിൽ കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതും വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.
അതേസമയം, വായുമലിനീകരണ തോത് ഉയരുന്നതിൽ മുന്നറിയിപ്പുമായി വിദഗ്‌ധർ രംഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണം. സർക്കാർ ഇടപെടൽ ശക്‌തമാക്കണമെന്നും വിദഗ്‌ധർ ആവശ്യപ്പെട്ടു. മറിച്ചായാൽ സ്‌ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും വളരെ മോശം അവസ്‌ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകര നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്.
Most Read| രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്; മധ്യസ്‌ഥ ശ്രമങ്ങൾ തുടരുന്നു