ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹരജി നൽകി. കഴിഞ്ഞദിവസം, ഡെൽഹി സർക്കാരിന്റെ അധികാരങ്ങൾ വെട്ടികുറയ്‌ക്കാൻ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി ഫയൽ ചെയ്‌തത്
കോടതി വിധിയിലൂടെ ഡെൽഹി സർക്കാരിന് ലഭിച്ച അധികാരം മറികടക്കാനാണ് പുതിയ ഓർഡിനൻസിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സ്‌ഥലം മാറ്റം, വിജിലൻസ്, മറ്റു ആകസ്‌മികമായ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡെൽഹി ലെഫ്.ഗവർണർക്ക് ശുപാർശ നൽകാൻ നാഷണൽ ക്യാപിറ്റൽ സർവീസ് അതോറിറ്റി രൂപീകരിക്കും. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ എന്നും ഓർഡിനൻസിൽ പറയുന്നു.
കൂടാതെ, അംഗങ്ങൾ തമ്മിൽ വിഷയത്തിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനം എടുക്കാമെന്നും ഓർഡിനൻസിൽ പറയുന്നു. നിയമനങ്ങൾ നടത്താൻ ഡെൽഹി സർക്കാരിന് അധികാരം ഉണ്ടെന്നും എല്ലാ സംസ്‌ഥാനങ്ങളും പോലെത്തന്നെ ഡെൽഹിയിലും യഥാർഥ അധികാരമുള്ളത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഉദ്യോഗസ്‌ഥ നിയമനം, സ്‌ഥലം മാറ്റം എന്നീ കാര്യങ്ങളിൽ പൂർണ ഉത്തരവാദിത്തം സംസ്‌ഥാന സർക്കാരിനാണെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, ഈ അധികാരങ്ങൾ വെട്ടികുറയ്‌ക്കാനാണ് പുതിയ ഓർഡിനൻസിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതിനിടെ, കേന്ദ്ര ഓർഡിനൻസിന് എതിരേ ആംആദ്‌മി പാർട്ടി രംഗത്തെത്തി. ഡെൽഹിയിലെ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ് തീരുമാനം എടുക്കാൻ അവകാശം എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി ആതിഷി മർലെന വ്യക്‌തമാക്കി.
ഭരണഘടന അധികാരം ഉറപ്പുവരുത്തിയിട്ടുണ്ട്. ഭൂമി, ക്രമസമാധാനം, പോലീസ് എല്ലാ തീരുമാനങ്ങൾ എടുക്കാനും സർക്കാറിനാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ നടപടി ജനാധിപത്യ വിരുദ്ധമാണ്. സുപ്രീം കോടതി വിധിയോട് പോലും പ്രധാനമന്ത്രിക്ക് അസഹിഷ്‌ണുതയാണ്. ഡെൽഹി സർക്കാരിന് കൂടുതൽ അധികാരം നൽകിയ വിധി മറികടക്കാനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതെന്നും എഎപി കുറ്റപ്പെടുത്തി. ഓർഡിനൻസിന് എതിരെ ആംആദ്‌മിയും സുപ്രീം കോടതിയെ സമീപിച്ചേക്കും.
Most Read: ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല; വിഡി സതീശൻ