ന്യൂഡെൽഹി: ഡെൽഹിയുടെ കിഴക്കൻ മേഖല കടുത്ത ഭീതിയിൽ. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ ചെങ്കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകടരേഖയും കഴിഞ്ഞു 208.62 മീറ്ററായി ഉയർന്നു. ഇതോടെ പ്രശ്‌നബാധിത മേഖലകളിൽ കൂട്ടത്തോടെ ആളുകളെ ഒഴിപ്പിച്ചു. നിലവിൽ അപകടമേഖലയിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്.
ഡെൽഹിയിലെ സെക്രട്ടറിയേറ്റിൽ വരെ വെള്ളം കയറി. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വീടിന്റെ ഏതാനും മീറ്റർ അകലെ വെള്ളം എത്തി. ലഫ്. ഗവർണർ വികെ സക്‌സേനയുടെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തിര സർവീസുകൾ അല്ലാത്ത സർക്കാർ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ യമുനയുടെ തീരങ്ങളിൽ പായിടത്തായി വിന്യസിച്ചിട്ടുണ്ട്. വലിയ ചരക്കു വാഹനങ്ങൾക്ക് ഡെൽഹിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. വസീരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. ഇതേത്തുടർന്ന് നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
വെള്ളക്കെട്ട് കാരണം രാവിലെ മുതൽ നഗരത്തിലെ റോഡ്, മെട്രോ ഗതാഗതം തടസപ്പെട്ടു. ഡെൽഹി മെട്രോ ബ്ളൂ ലൈനിൽ മയൂർ വിഹാർ ഭാഗത്തു നിന്നുള്ള ട്രെയിൻ സർവീസുകൾ മണിക്കൂറുകൾ വൈകി. യമുന ബാങ്ക് മെട്രോ സ്‌റ്റേഷൻ അടച്ചു. ട്രെയിൻ ഗതാഗതവും സ്‌തംഭിച്ചു. നോർത്തേൺ റെയിൽവേയുടെ 250 ട്രെയിനുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.
Most Read: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുണ്ടായ അപകടം; കേസെടുത്ത് പോലീസ്