കൊല്ലം: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ കേസെടുത്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും പോലീസ് ഡ്രൈവർക്കുമെതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെ വൈകിട്ടായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് പരിക്കേറ്റത്. ഭക്ഷണത്തിൽ നിന്ന് അലർജിയുണ്ടായ രോഗിയുമായി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകുംവഴി പുലമൻ ജങ്ഷനിൽ വെച്ചായിരുന്നു അപകടം.
കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വകുമാർ, ഭാര്യ ദേവിക, ബന്ധു ഉഷാകുമാരി, ശൂരനാട് സ്‌റ്റേഷനിലെ പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജുലാൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചു ആംബുലൻസ് ഡ്രൈവർ രംഗത്തെത്തിയിരുന്നു.
കേസ് കൊടുക്കാൻ സഹോദരൻ സ്‌റ്റേഷനിൽ ചെന്നപ്പോൾ പോലീസ് ആക്ഷേപിച്ചുവെന്നും, സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നതെന്ന് ചോദിച്ചു കളിയാക്കിയെന്നും ആംബുലൻസ് ഡ്രൈവറായ നിതിൻ ആരോപിച്ചു. വണ്ടി കുപ്പത്തൊട്ടിയിൽ കളയാൻ പറഞ്ഞു. മന്ത്രി പോകുന്ന വഴിയിൽ എന്തിന് ആംബുലൻസ് കൊണ്ടുവന്നതെന്നും ചോദിച്ചു. ആശുപത്രിയിൽ ആയതിനാൽ സഹോദരൻ സന്തോഷാണ് സ്‌റ്റേഷനിൽ പോയതെന്നും നിതിൻ വ്യക്‌തമാക്കി.
ഇതോടെ പരാതിയുമായി രോഗിയുടെ ഭർത്താവ് അശ്വകുമാർ രംഗത്തെത്തി. വീഴ്‌ച വരുത്തിയത് പൈലറ്റ് വാഹനമാണ്. പോലീസ് സിഗ്‌നൽ പ്രകാരമാണ് ആംബുലൻസ് കടത്തിവിട്ടത്. മന്ത്രി സ്വന്തം കാര്യം നോക്കി പോയെന്നും അടുത്തേക്ക് വരാനുള്ള മനസ് കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് അശ്വകുമാർ പോലീസിൽ പരാതി നൽകിയത്. അതേസമയം, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്.
Most Read: പ്രളയമുഖത്ത് ഡെൽഹി; അപകട പരിധിയും കവിഞ്ഞൊഴുകി യമുനാ നദി