ന്യൂഡെൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഡെൽഹി പ്രളയസമാനം. റെക്കോർഡ് ജലനിരപ്പ് രേഖപ്പെടുത്തിയ യമുനാ നദിയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്തത്ര വെള്ളമൊഴുകുകയാണ്. അപകട പരിധിയായ 205 മീറ്റർ കവിഞ്ഞു യമുന നിറഞ്ഞൊഴുകുകയാണ്. ഇന്ന് രാവിലെ എട്ടു മണിക്ക് 208.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
നദീതീരത്തെ ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ പൊതുവെ മഴയുടെ ശക്‌തി കുറഞ്ഞെങ്കിലും പഞ്ചാബിലും ഹരിയാനയിലും ഡെൽഹിയിലും പ്രളയ ഭീഷണി തുടരുകയാണ്. ഡെൽഹിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഞായർ വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
യമുനയിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് വസീരാബാദ്, ചന്ദ്രവാൾ, ഓഖ്‌ല എന്നിവിടങ്ങളിലെ ജലശുദ്ധീകരണശാല അടച്ചുപൂട്ടി. ഇതേത്തുടർന്ന് നഗരവാസികളുടെ കുടിവെള്ള വിതരണത്തെ പ്രളയം ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഹരിയാനയിലെ ഹത്‌നി കുണ്ഡ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതും, ഡെൽഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ കനത്ത മഴയുമാണ് രാജ്യതലസ്‌ഥാനത്തെ വെള്ളത്തിലാക്കിയത്.
Most Read: സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപക മഴക്ക് സാധ്യത; അലർട് പ്രഖ്യാപിച്ചു