ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ സൈനികരെ കാണാതായി. സിക്കിമിലെ ടീസ്‌ത നദിയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 23 സൈനികരെ കാണാതായത്. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്ന് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. ഇന്ന് രാവിലെ ലാചെൻ താഴ്‌വരയിലാണ് സംഭവം.
കാണാതായവർക്കായുള്ള തിരച്ചിൽ സൈന്യം ആരംഭിച്ചിട്ടുണ്ട്. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെയും പ്രളയം ബാധിച്ചു. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിന് സമീപം മേഘവിസ്‌ഫോടനം സംഭവിച്ചതാണ് പ്രളയത്തിന് കാരണമായത്. ഇതിന് പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും ഡാം തുറന്നു വിടുകയുമായിരുന്നു.
പ്രളയത്തിൽ സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഉൾപ്പടെ ഒഴുകിപ്പോയി. സിങ്താമിൽ ടീസ്‌തയ്‌ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകർന്നു. സംഭവത്തെ തുടർന്ന് പശ്‌ചിമ ബംഗാളിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. സിക്കിം സർക്കാർ സംസ്‌ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ടീസ്‌ത നദീതീരത്ത് താമസിക്കുന്നവർ പ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്‌ചിമ ബംഗാളിനെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. വിവിധയിടങ്ങയിൽ ഗതാഗതം പൂർണമായും സ്‌തംഭിച്ചു. സംസ്‌ഥാനത്ത് 2400ഓളം വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂണിൽ വടക്കൻ സിക്കിമിലെ പെഗോങ് മേഖല കനത്ത മഴയെ തുടർന്ന് പ്രളയത്തെ അഭിമുഖീകരിച്ചിരുന്നു.
Most Read| ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്