ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ സ്വർണകുതിപ്പ് തുടരുന്നു. ഇന്ത്യക്ക് വേണ്ടി 15ആം സ്വർണം നേടി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിൻ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടുന്നത്. ഇതിന് മുൻപ് 1958ൽ എലിസബത്ത് ദാവെൻപോർട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഫൈനലിൽ 62.92 മീറ്റർ ദൂരം എറിഞ്ഞാണ് അന്നു സ്വർണം നേടിയത്. 31-കാരിയായ അന്നു ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. 2014ൽ താരം വെങ്കലം നേടിയിരുന്നു. ഈയിടെ അവസാനിച്ച കോമൺ വെൽത്ത് ഗെയിംസിലും അന്നു വെങ്കലം നേടിയിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യൻ ഗെയിംസിൽ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും താരം മികവ് പുലർത്തി.
നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റർ ദൂരം കണ്ടെത്തിയത്. അതുവരെ ശ്രീലങ്കയുടെ ഹതരഭാഗാണ് ലീഡ് ചെയ്‌തത്. അന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം 63.24 മീറ്ററാണ്. അതേസമയം, വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പാരുൾ ചൗധരിയും സ്വർണം നേടി. ഏഷ്യൻ ഗെയിംസിൽ താരത്തിന്റെ രണ്ടാം സ്വർണനേട്ടമാണിത്. നേരത്തെ 3000 മീറ്റർ സ്‌റ്റേപ്പിൾ ചെയ്‌സിലും പാരുൾ സ്വർണം നേടിയിരുന്നു.
15 മിനിറ്റ് 14 സെക്കൻഡിലാണ് പാരുൾ ചൗധരി ഓട്ടം പൂർത്തിയാക്കിയത്. ട്രിപ്പിൾ ജംപിൽ പ്രവീൺ ചിത്രവേൽ വെങ്കലവും ഡെക്കാത്തലണിൽ തേജസ്വിൻ ശങ്കർ ദേശീയ റെക്കോർഡോടെ വെള്ളിയും നേടി. 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് വെങ്കല മെഡൽ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഹീറ്റ്‌സിൽ, ഒളിമ്പ്യൻ പിടി ഉഷയുടെ 55.42 സെക്കൻഡ് എന്ന നേട്ടത്തിനൊപ്പമെത്താൻ വിദ്യക്ക് കഴിഞ്ഞിരുന്നു. ഇതോടെ, വിവിധയിനങ്ങളിൽ ജയത്തോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പിച്ചു.
Tech| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!