ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിരിക്കുകയാണ്. (India With Historic Achievement in Asian Games)നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ ഒമ്പത് ഇവന്റുകളിൽ കൂടി മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ആർച്ചറിയിൽ മൂന്നും, ബ്രിഡ്‌ജിൽ ഒന്നും ഹോക്കി, ബാഡ്‌മിന്റൺ, കബഡി, ക്രിക്കറ്റ് എന്നിവയിൽ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ ഇന്ത്യ സെഞ്ചുറി നേടുമെന്നുറപ്പായി.
2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ, ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ നടത്തുന്നത്. 21 സ്വർണം, 33 വെള്ളി, 37 വെങ്കലവും അടക്കം 91 മെഡലുമായി ഇന്ത്യ പട്ടികയിൽ നാലാം സ്‌ഥാനത്താണ്. 184 സ്വർണമടക്കം 345 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാം സ്‌ഥാനത്ത്. 44 സ്വർണമടക്കം 161 മെഡലുകളുമായി ജപ്പാൻ രണ്ടാം സ്‌ഥാനത്തും, 36 സ്വർണമടക്കം 165 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്‌ഥാനത്തുമുണ്ട്.
2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകൾ നേടിയതായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. ഇന്ന് പുരുഷൻമാരുടെ അമ്പെയ്ത്ത് റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാർ പ്രഭാകർ ഷാൽക്കെ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
വനിതകളുടെ ഫ്രീ സ്‌റ്റൈൽ ഗുസ്‌തിയിൽ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. വനിതകളുടെ സെപാതക്‌ത്രോയിൽ ഇന്ത്യ സെമിയിൽ തോറ്റെങ്കിലും വെങ്കലം ഉറപ്പിച്ചിട്ടുണ്ട്. കബഡിയിലും ഹോക്കിയിലും ക്രിക്കറ്റിലും ഫൈനലിലെത്തിയ ഇന്ത്യൻ ടീം വെള്ളി മെഡലും ഉറപ്പിച്ചു. പുരുഷ സിംഗിൾസ് ബാഡ്‌മിന്റൺ സെമിയിൽ തോറ്റ മലയാളി താരം എച്ച്‌എസ് പ്രണോയ് വെങ്കലത്തിനായി മൽസരിക്കും.
Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്