ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ കുതിച്ചോട്ടം തുടർന്ന് ഇന്ത്യ. 19ആം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. അമ്പെയ്ത്ത് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ജ്യോതി, അദിതി, പർനീത് എന്നിവരാണ് സ്വർണം നേടിയത്. ചൈനീസ് തായ്‌പേയിയെ 230-228നാണ് ഇന്ത്യൻ സംഘം തോൽപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 82 മെഡലുകളായി.
19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. വനിതകളുടെ 50 കിലോ വിഭാഗം ഗുസ്‌തിയിൽ ഇന്ത്യൻ താരം പൂജ ഗെലോട്ട് സെമിയിൽ കടന്നു. വനിതാ സിംഗിൾസ് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വർട്ടർ ഫൈനലിൽ തോറ്റു. കഴിഞ്ഞ ദിവസം പുരുഷ റിലേയിൽ സ്വർണവും വനിതാ റിലേയിൽ വെള്ളിയും നേടി ഇന്ത്യ ടീം വെന്നിക്കൊടി പാറിച്ചിരുന്നു.
പുരുഷ റിലേ ടീമിൽ മലയാളി സാന്നിധ്യം ഉള്ളതും ഏറെ അഭിമാനകരമാണ്. പുരുഷൻമാരുടെ 4-400 മീറ്റർ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, തമിഴ്‌നാട് സ്വദേശി രാജേഷ് ശർമ എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.
3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർഡോടെയാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിൽ ഇതേ ടീം 2:59.92 മിനിറ്റിൽ ഫിനിഷ് ചെയ്‌തിരുന്നു. ഏഷ്യൻ റെക്കോർഡ് തകർത്ത പ്രകടനമായിരുന്നു ഇത്. അതേസമയം, വനിതകളുടെ 4-400 മീറ്റർ റിലേയിൽ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവർ വെള്ളി നേടി. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‌ലെയ്‌ക്കും വെള്ളി മെഡലുണ്ട്.
ബഹ്‌റൈൻ താരങ്ങൾക്കാണ് ഈയിനത്തിൽ സ്വർണവും വെങ്കലവും. നേരത്തെ, 3000 മീറ്റർ സ്‌റ്റീപ്പിൾ ചേസിൽ അവിനാഷ് സ്വർണം നേടിയിരുന്നു. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം ഹർമിലൻ ബെയ്‌ൻസ് വെള്ളി നേടി. 2:03.75 മിനിറ്റിലാണ് ഹർമിലൻ ഫിനിഷ് ചെയ്‌തത്. 87 കിലോ പുരുഷ വിഭാഗം ഗുസ്‌തിയിൽ സുനിൽ കുമാർ വെങ്കലം നേടി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 82 മെഡലുകളായി. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി