കുതിച്ചുയരാൻ ചന്ദ്രയാൻ-3; കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ച മുതൽ- വിക്ഷേപണം നാളെ

നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിച്ചുയരും. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) റോക്കറ്റാണ് ചന്ദ്രയാൻ-3നെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്.

By Trainee Reporter, Malabar News
chandrayan- 3
Ajwa Travels

തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിക്ഷേപണ ദൗത്യത്തിന്റെ കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് തുടങ്ങും. ഇരുപത്തഞ്ചര മണിക്കൂർ നീളുന്ന കൗണ്ട്‌‌ഡൗൺ ഇന്ന് ഉച്ചക്ക് 2.35ന് ആണ് തുടങ്ങുക. നാളെ ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിച്ചുയരും. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം3) റോക്കറ്റാണ് ചന്ദ്രയാൻ-3നെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്.

ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. പരിശോധനകളെല്ലാം പൂർത്തിയായി. 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിലിറങ്ങുക. വിക്ഷേപണം കഴിഞ്ഞു പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ ഏറ്റവും കുറഞ്ഞ ദൂരവും 36,500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിങ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്‌ഥാപിക്കുക.

അവിടുന്ന് അഞ്ചു ഘട്ടമായി ഭ്രമണ പഥത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള യാത്ര. ഇവിടെ പ്രവേശിച്ചു കഴിഞ്ഞ അഞ്ചു ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ചുകൊണ്ട് വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക.

അതിന് ശേഷം ലാൻഡർ ചന്ദ്രനിൽ നിന്ന് 30 കിലോമീറ്റർ കുറഞ്ഞ ദൂരവും നൂറു കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള ഒരു ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഇവിടെ നിന്നാണ് നിർണായക ലാൻഡിങ് പ്രക്രിയ തുടങ്ങുന്നത്. ഭ്രമണം വിട്ടു കഴിഞ്ഞാൽ 20 മിനിറ്റ് കൊണ്ട് ലാൻഡ് ചെയ്യാനാണ് പദ്ധതി. ഓഗസ്‌റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം. ലാൻഡിങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക്. പിന്നെ 14 ദിവസം നീളുന്ന പര്യവേഷം. ഇത്രയും കഴിഞ്ഞാൽ മാത്രമേ ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയാവുകയുള്ളൂ.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐഎസ്‌ആർഒ വീണ്ടും ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. പരാജയത്തിൽ നിന്ന് പഠിച്ച പാഠങ്ങളാണ് ഇത്തവണത്തെ മൂലധനം. ഇതിന് മുൻപ് 2019ൽ നടന്ന ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഉപഗ്രഹവും, വിക്രം എന്ന ലാൻഡറും അതിനുള്ളിൽ പ്രഗ്യാൻ എന്ന റോവറുമുണ്ടായിരുന്നു. വിക്രം ലാൻഡർ ലാൻഡിങ്ങിന് തൊട്ടു മുമ്പായി പൊട്ടിച്ചിതറിയത് മൂലം ദൗത്യം ഭാഗിക വിജയമായി. ഇതോടെ, ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന ഇന്ത്യയുടെ സ്വപ്‍നം ബാക്കിയായി. എന്നാൽ, തിരിച്ചടിയിൽ തളരാതെ പൂർവ്വാധികം വീര്യത്തോടെ ആ ലക്ഷ്യം മുൻനിർത്തി തന്നെയാണ് ഇസ്രോ ഇത്തവണയും കുതിച്ചുയരുന്നത്.

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE