കമ്പ്യൂട്ടറുകളും, (AI Dangers in Malayalam) അവയിൽ നിക്ഷേപിച്ച നിർമിതബുദ്ധിയും അടിസ്‌ഥാനമാക്കി മനുഷ്യരേക്കാൾ വേഗതയിലും മനുഷ്യരേക്കാൾ മികച്ച പ്രവർത്തികളും സൃഷ്‌ടിക്കാൻ നിർമിതബുദ്ധി എന്ന് മലയാളത്തിൽ വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ എഐക്ക് സാധ്യമാണ്. അവയിൽ പലതും മനുഷ്യകുലത്തിന് സഹായകമാകുന്നതുമാണ്.
പക്ഷെ, ചിലത് മനുഷ്യരാശിയുടെ അഭിമാനവും ചിന്തകളും എന്തിനധികം മനുഷ്യ നില നിൽപ്പ് പോലും ചോദ്യം ചെയ്യുന്നതാണ്. കമ്പ്യൂട്ടറിൽ മാത്രം ഒതുങ്ങുന്നതല്ല നിര്‍മിതബുദ്ധി. അത് സ്‍മാർട്ട് ഫോണിൽ തുടങ്ങി ടെലിവിഷന്‍, വാഷിങ് മഷീന്‍, റഫ്രിജേറ്റർ, വാച്ച്, ഹെൽമെറ്റ്, ക്യാമറ ഉൾപ്പടെ വീട്ടിലെ അലമാരകളിലേക്കും മിക്‌സിയിലേക്കും അവിടെനിന്ന് ആശുപത്രികളിലെ സർജൻമാരുടെ വേഷത്തിലേക്കും വാർത്താ വായനക്കാരായും മാറുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞതാണ് നിര്‍മിതബുദ്ധി അഥവാ എഐ.
എന്നാൽ, നിർമിതബുദ്ധിയുടെ ഈ വളർച്ച നമ്മിൽ 95 ശതമാനം പേരും അറിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. നിർമിതബുദ്ധി അതിന്റെ അടുത്തഘട്ടത്തിലേക്ക് വരെ പ്രവേശിച്ചു കഴിഞ്ഞു. അതാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (Internet of Things / IoT) എന്ന സാങ്കേതികവിദ്യ.
ഇവ ഉണ്ടാക്കുന്ന, ഉണ്ടാക്കിയേക്കാവുന്ന ഗുണങ്ങൾ തീർച്ചയായും ഏറെയാണ്. ഡ്രൈവർ ഇല്ലാത്ത വാഹനം മുതൽ സങ്കീർണമായ സർജറി വരെ പലതും നിർമിതബുദ്ധിക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇതേഅളവിലുമോ അതിൽ കൂടുതലോ അപകടവും നിർമിതബുദ്ധി വരുത്തിവെക്കും. അതിലേക്ക് വെളിച്ചം വീശുന്ന ഒരു ലളിത ഉദാഹരണമാണ് താഴെയുള്ള എഐ നിർമിത വ്യാജ വീഡിയോ.
മലയാളത്തിന്റെ അഭിമാന നടൻമാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഫഹദ് ഫാസിലിനെയും വച്ചുകൊണ്ടുള്ള ഈ വീഡിയോ സത്യത്തിൽ വളരെ വളരെ ചെറുതാണ്. കാരണം, ഇത് അത്യാവശ്യം മൊബൈൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു 10 വയസുകാരന് പോലും സാധ്യമായ കാര്യമാണ്. അഞ്ചു കൊല്ലം മുൻപ് മുതൽ നിലവിലുള്ള ഈ സാങ്കേതിക വിദ്യ യഥാർഥത്തിൽ വളരെ പഴയതാണ്. എന്നിട്ടും നമ്മൾ ഞെട്ടിയെങ്കിൽ, അഞ്ചു വർഷങ്ങൾക്കിപ്പുറം നിലവിലുള്ള നിർമിതബുദ്ധിയുടെ കഴിവുകൾ നമ്മുടെ സാധാരണ ചിന്തക്ക് അപ്പുറമാണ് എന്നത് തിരിച്ചറിയാനാണ് ഈ വീഡിയോ നമ്മെ സഹായിക്കേണ്ടത്.
ഹോളിവുഡ് ക്ളാസിക് സിനിമയായ ‘ഗോഡ്‌ഫാദർ’ ആണ് മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ചുള്ള എഐ വേര്‍ഷന്‍ തയ്യാറാക്കാൻ ഉപയോഗിച്ചത്. ഇതുപോലെ, വളരെ ലളിതമായി ആരുടെ മുഖം ഉപയോഗിച്ചും എന്തും സൃഷ്‌ടിക്കാം. കാണുന്നത് തന്നെ പാപമാണെന്ന് മതവിശ്വാസികൾ കരുതുന്ന സെക്‌സ് വീഡിയോ വരെ ഈ രീതിയിൽ വളരെ ഈസിയായി നിർമിക്കാം. ‘ഗോഡ്‌ഫാദർ’ ഫേക്ക് വിഡിയോ സൃഷ്‌ടിച്ച ടോം ആന്റണി പറയുന്നത് ഈ വീഡിയോയിലൂടെ കേൾക്കാം:
ആധുനിക വിഷയങ്ങളിലെ ചർച്ചക്കും ചിന്തക്കും സാധിക്കുന്ന തലച്ചോറുകൾ ഉള്ളവർക്കിടയിൽ ഇന്നേറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വിഷയമാണ്, സ്വയം പഠിച്ച് പ്രവര്‍ത്തിക്കുന്ന മെഷീന്‍ ലേണിങ് (Machine Learning) മുതൽ, മനുഷ്യബുദ്ധിയെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന ഡീപ് ലേണിങ് (Deep Learning), ഇവ രണ്ടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ്, സ്വയം ഓടുന്ന വാഹനങ്ങള്‍ (Self-driving vehicles), സ്വയം പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ (Autonomous vehicles), ബിഗ് ഡാറ്റ അനലിറ്റിക്‌സ് (Big Data Analytics), യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഭാഷാ കമ്പ്യൂട്ടിങ് (Language Computing) എന്നിവയൊക്കെ.
ഇവയിൽ പലതും ഒറ്റക്കോ ഒന്നോരണ്ടോ ചേർന്നോ പൂർണതയുടെ അവസാനഘട്ടത്തിലാണ്. എന്നാൽ ഇവയെല്ലാം ഒന്നിച്ചുചേർന്നുള്ള ഒരുയന്ത്രം മനുഷ്യരാശിയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് കണക്കുകൂട്ടൽ. അതിവിദൂരമല്ലാത്ത ആ കാലത്തിലേക്ക് എത്തിച്ചേരാൻ ചുരുങ്ങിയ വർഷങ്ങൾ മതിയാകും.
സംസാര ഭാഷ തിരിച്ചറിയാനുള്ള കഴിവ് (Natural Language Processing), ലഭ്യമായ വിവരങ്ങള്‍ അറിവുകളായി സൂക്ഷിക്കാനുള്ള കഴിവ് (Knowledge Representation), സ്വയം ചിന്തിക്കാനും, സൂക്ഷിച്ച് വച്ചിട്ടുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ചോദ്യങ്ങള്‍ക്ക് യുക്‌തമായ മറുപടി നല്‍കാനുമുള്ള കഴിവ് (Automated Reasoning Ability), അതാത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പുതിയ അറിവുകളില്‍നിന്ന് സ്വയം അറിവുകള്‍ നേടാനുമുള്ള കഴിവ് (Machine Learning), വസ്‌തുക്കളെ കാണാനും തിരിച്ചറിയാനുമുള്ള കാഴ്‌ച ശക്‌തി (Computer Vision). വസ്‌തുക്കളെ സ്വയം തിരിച്ചറിഞ്ഞു കൈകാര്യം ചെയ്യാനുള്ള കഴിവ് (Robotics), ഗന്ധങ്ങളും രുചിയും തിരിച്ചറിയാനുള്ള കഴിവ് (Artificial Senses), പ്രവചന വിശകലനം (Predictive Analytics) ഇവയിലെല്ലാം തകൃതിയായ, കൂടുതൽ മെച്ചപ്പെട്ട ഗവേഷണങ്ങൾ തുടരുകയാണ്.
അതിരുവിടുന്ന നിർമിതബുദ്ധിയുടെ അപകടങ്ങൾ ചൂണ്ടികാണിക്കുന്നവരിൽ ലോക പ്രശസ്‌ത സാങ്കേതിക വിദഗ്‌ധരും ഉണ്ട്. എഐയുടെ ആധുനിക പിതാവ് എന്നുപറയാവുന്ന ജഫ്രി ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ച് നിർമിതബുദ്ധിക്കെതിരെ രംഗത്തുണ്ട്. അതുപോലെ, യുവസമൂഹത്തിന് ഇടയിൽ വ്യാപകമായ ചാറ്റ് ജിപിടിയുടെ സ്‌ഥാപകരിൽ പ്രധാനി, സാം ആൾട്ട് മാനും പറയുന്നത് നിർമിതബുദ്ധി വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്നാണ്. ഈ പറയുന്നതിന്റെ ഗൗരവം ലളിതമായി വെളിപ്പെടുത്തുന്നതാണ് മുകളിലെ വീഡിയോകൾ.
SPOTLIGHT: ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി