ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയതിന് തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട് വില്ലുപുരം മേൽപ്പാടിയിലെ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് ഇന്ന് അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും മേൽജാതിക്കാരും തമ്മിൽ ഏറെ നാളായി തുടരുന്ന ക്ഷേത്ര പ്രവേശനം സംബന്ധിച്ച തർക്കം ഇന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതോടെയാണ്, ക്ഷേത്രം പൂട്ടിയത്.
ഈ വർഷം ഏപ്രിലിലാണ് ദളിതർക്ക് ദ്രൗപതി അമ്മൻ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സമവായ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. വിഷയത്തിൽ ഇന്നും തർക്കം നടന്നിരുന്നു. ഇതോടെയാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ രവിചന്ദ്രൻ ഉത്തരവിട്ടത്.
ഗ്രാമത്തിൽ അസാധാരണമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ആരാധന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് റവന്യൂ കമ്മീഷണർ പറഞ്ഞു. പ്രശ്‌നപരിഹാരം കാണുംവരെ ഇരു വിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശിക്കുന്ന നോട്ടീസും ക്ഷേത്രമതിൽക്കെട്ടിൽ പതിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട ഒരാൾ കഴിഞ്ഞ ഏപ്രിലിൽ ക്ഷേത്രത്തിൽ പ്രവേശിച്ചത് സവർണ ജാതിക്കാർ എതിർത്തിരുന്നു.
പിന്നീട് ദളിതരെ അമ്പലത്തിൽ നിന്ന് വിലക്കി. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങൾക്കുമിടയിൽ സംഘർഷം രൂപപ്പെട്ടത്. സംഭവത്തിൽ നാല് എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്. ഗ്രാമത്തിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ, ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു പാർട്ടി നേതാക്കൾക്കൊപ്പം ചേർന്ന് വില്ലുപുരം എംപി ഡി രവികുമാർ കളക്‌ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Most Read: ‘ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും’; സമരം പിൻവലിച്ചു