ഗാസ: ബന്ദികളാക്കിയ രണ്ടു ഇസ്രയേലി വനിതകളെ മോചിപ്പിച്ചതായി ഹമാസ്. ഖത്തറിന്റേയും ഈജിപ്‌ത്തിന്റേയും മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് മോചനം. 85-കാരി യോഷെവ്ഡ് ലിഫ്‌ഷിറ്റ്സ്, 79-കാരി നൂറിറ്റ് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുനതതിനാലാണ് വിട്ടയച്ചതെന്നാണ് ഹമാസിന്റെ വിശദീകരണം. വെള്ളിയാഴ്‌ച അമേരിക്കൻ പൗരൻമാരായ ജൂഡിത്ത് തായ് റാനനെയും മകൾ നതാലി ശോശാന റാനനെയും ഹമാസ് മോചിപ്പിച്ചിരുന്നു.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കി. ഈ മാസം ഏഴിന് ഇസ്രയേലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200-ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരട്ട പൗരൻമാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായാണ് വിവരം.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഗാസയിൽ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 1400ലേറെ പേർ ഇസ്രയേലിൽ കൊല്ലപ്പെട്ടു. ഹമാസ് താവളമാക്കിയ ടണലുകൾ ഉൾപ്പടെ ആക്രമണം നടത്തിയതായി സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു. ആക്രമണത്തിനിടെ ഹമാസിന്റെ രണ്ടു ഡ്രോണുകൾ തകർത്തെന്നും ഇസ്രയേൽ സേന അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതായാണ് റിപ്പോർട്. ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യം ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്‌ക്ക് അരികിലുള്ള അൽ-ഷിഫ, അൽ ഖുദ്‌സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
എന്നാൽ, വിപുലമായ അക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടക്കുന്നതെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ, അതിർത്തി കടന്നുവന്ന ആദ്യ ഇസ്രയേൽ ട്രൂപ്പുകളെ തുരത്തിയതായി ഹമാസും അവകാശപ്പെടുന്നുണ്ട്. പ്രാണരക്ഷാർഥം വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകളിൽ എത്തിയവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം