വയനാട്: എടവക സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനി കഴിഞ്ഞ 20ന് ആണ് ചികിൽസയിലിരിക്കെ മരിക്കുന്നത്. ഗർഭസ്‌ഥ ശിശുവും പിന്നാലെ മാതാവും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണത്തിൽ ശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടും ഡിഎൻഎ റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിയുകയുള്ളുവെന്ന് അന്വേഷണ സംഘം പറയുന്നു. അതേസമയം, യുവതിയുമായി ബന്ധമുള്ള ഒരു ഓട്ടോ ഡ്രൈവർ ഒളിവിലാണ്.
വിവാഹമോചന കേസിൽ നിയമ നടപടി സ്വീകരിച്ച് വരുന്നതിനിടെയാണ് യുവതി ഗർഭിണിയായത്. അതിനിടെ യുവതിയുടെ വീടും പരിസരവും പോലീസ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. ശാസ്‌ത്രീയ തെളിവെടുപ്പും ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. എന്നാൽ, പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Most Read: മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം