കാബൂൾ: തുണിക്കടകളിലെ സ്‌ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലയറുത്ത് താലിബാൻ. ‘അള്ളാഹു അക്‌ബർ’ എന്ന് വിളിച്ച് പറഞ്ഞ് താലിബാൻ തീവ്രവാദികൾ ഡമ്മികളുടെ തലയറുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇസ്‌ലാമിന് നിഷിദ്ധമായ വിഗ്രഹങ്ങളെ പോലെയാണ് ഈ പ്രതിമകളെന്ന് ആരോപിച്ചായിരുന്നു നടപടി.
ആളുകൾ വിഗ്രഹങ്ങളെ പോലെ പ്രതിമകളെ ആരാധിക്കുന്നുണ്ടെന്നും വിഗ്രഹാരാധന പാപമാണെന്നും ചൂണ്ടിക്കാട്ടിയാണ് താലിബാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. പെൺപ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നത് പോലും ‘ശരീഅത്ത്’ നിയമപ്രകാരം തെറ്റാണെന്നും താലിബാൻ തദ്ദേശമന്ത്രാലയത്തിന്റെ ഡയറക്‌ടർ വ്യക്‌തമാക്കിയിരുന്നു.
പ്രതിമകൾ പൂർണമായും എടുത്ത് നീക്കണമെന്നായിരുന്നു തുടക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവിൽ വിട്ടുവീഴ്‌ച ചെയ്‌താണ് പെൺപ്രതിമകളുടെ തലവെട്ടാൻ ധാരണയായത്. നിർദ്ദേശം അവഗണിക്കുന്നവർ അർഹിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം