ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി.
നിലവിൽ ഒമൈക്രോൺ ബാധ കണ്ടെത്തുന്നതിന് ജനിതക ശ്രേണീകരണ പരിശോധനയാണ് നടക്കുന്നത്. ഈ പരിശോധന രാജ്യത്തെ 39 ലാബുകളിൽ മാത്രമാണുള്ളത്. പുതിയ പരിശോധനാ കിറ്റ് വികസിപ്പിച്ചതിലൂടെ രോഗബാധ വേഗം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും സഹായകമാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. നാല് മണിക്കൂറിനകം ഫലമറിയാൻ സാധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
നിലവിൽ ഒമൈക്രോൺ വ്യാപനം തടയുന്നതിന് രണ്ട് പ്രധാന കാര്യങ്ങളാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്ന്, ആൾക്കൂട്ടം ഒഴിവാക്കുക, രണ്ട്, എത്രയും വേഗം പരിശോധന നടത്തി രോഗബാധയുള്ളയാൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് തടയുക. ഇതിന് സഹായകമായ കണ്ടെത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഉടൻ തന്നെ പുതിയ പരിശോധനാ കിറ്റ് സംസ്‌ഥാനങ്ങൾക്കും ലാബുകൾക്കും ലഭ്യമാക്കുമെന്ന് ഐസിഎംആർ അറിയിച്ചു. അതേസമയം, മുൻകരുതൽ ഡോസ് പത്താം തീയതി മുതൽ നൽകി തുടങ്ങുമെന്നാണ് കേന്ദ്ര അറിയിപ്പ്. കരുതൽ ഡോസ് ഏത് തരത്തിലാകും നൽകുക എന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് വിപുലമായ പഠനം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തി വരികയായിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ഒന്ന്, രണ്ട് ഡോസുകളായി ഏത് വാക്‌സിനാണോ നൽകിയിട്ടുള്ളത് അത് തന്നെയായിരിക്കും മൂന്നാം ഡോസായി നൽകുക എന്ന് മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, മുൻകരുതൽ ഡോസ് സ്വീകരിച്ചാലും കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെങ്കിലും രോഗം ഗുരുതരമാകില്ലെന്ന് ഐസിഎംആർ പറയുന്നു. അതിനാൽ വാക്‌സിൻ സ്വീകരിക്കുന്നതിന് യാതൊരു മടിയും കാണിക്കരുതെന്നും ഐസിഎംആർ നിർദ്ദേശിച്ചു.
Also Read: വാളയാർ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി ഹൈക്കോടതി